ഇടുക്കി: ഇടുക്കി കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി നിതീഷിനെതിരെ ലൈംഗീക പീഡന പരാതി. ഭീഷണിപ്പെടുത്തി വർഷങ്ങളോളം പീഡിപ്പിച്ചെന്ന സുഹൃത്തിൻ്റെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അന്ധവിശ്വാസത്തിൻ്റെ മറവിലായിരുന്നു പീഡനം. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ നിതീഷിനെയും രണ്ടാം പ്രതി വിഷ്ണുവിനെയും ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. നിതീഷ് അടിക്കടി മൊഴി മാറ്റിയതോടെ കേസിൽ വ്യക്തത വരുത്താനാണ് പൊലീസ് ഇരുവരെയും കസ്റ്റഡിയിൽ വാങ്ങിയത്. കേസിലെ പ്രതിയും കൊല്ലപ്പെട്ട വിജയന്‍റെ ഭാര്യയുമായ സുമയെയും അറസ്റ്റു ചെയ്യാനുള്ള ഒരുക്കത്തിലാണ് പോലീസ്. 2023ലാണ് കക്കാട്ടുകടയിലെ വീട്ടില്‍ വിജയനെ മുഖ്യപ്രതി നിതീഷ് കൊലപ്പെടുത്തിയത്.
വിജയന്റെ ഭാര്യ സുമയുടേയും മകന്‍ വിഷ്ണുവിന്റെയും ഒത്താശയോടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വീട്ടിലെ മുറിയില്‍ തറ പൊളിച്ച് നടത്തിയ പരിശോധനയിലാണ് വിജയന്റേതെന്ന് കരുതുന്ന മൃതദേഹ അവശിഷ്ടവും വിജയനെ കൊലപ്പെടുത്താനുപയോഗിച്ച ചുറ്റികയും പൊലീസ് കണ്ടെടുത്തത്. മോഷണക്കേസിന്റെ ചുവട് പിടിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ബുധനാഴ്ച പ്രതികളുമായി തെളിവെടുപ്പ് നടത്തിയിരുന്നു. മുഖ്യ പ്രതിയായ നിതീഷ് അടിക്കടി മൊഴി മാറ്റുന്നതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാംപ്രതി വിഷ്ണുവിനെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. കസ്റ്റഡിയില്‍ ലഭിച്ചതിനെ തുടര്‍ന്ന് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു.





























