തിരുവനന്തപുരം: സർക്കാർകോളേജുകളിലെ പ്രിൻസിപ്പൽ നിയമനം വീണ്ടും വിവാദത്തിൽ. യു.ജി.സി. യോഗ്യതാചട്ടം അട്ടിമറിച്ച് ഏഴ് അധ്യാപകരെ പ്രിൻസിപ്പൽതസ്തികയിൽ തിരുകിക്കയറ്റിയെന്നാണ് ആക്ഷേപം ഉയരുന്നത്. 2017-’18 കാലയളവിൽ സീനിയോറിറ്റി മാനദണ്ഡംമാത്രം അടിസ്ഥാനമാക്കി 12 അധ്യാപകരെ പ്രിൻസിപ്പൽമാരായി നിയമിച്ചത് ചോദ്യംചെയ്ത് ഒരു വിഭാഗം അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. സി.പി.എം. അനുകൂല സംഘടനയായ എ.കെ.ജി.സി.ടി.യുടെ ജനറൽ സെക്രട്ടറി ഡോ. കെ.കെ. ദാമോദരൻ ഉൾപ്പെടെയുള്ളവർ നിയമിക്കപ്പെട്ടവരിലുണ്ടായിരുന്നു. 12 പേരെ ട്രിബ്യൂണൽ അയോഗ്യരാക്കി.
അവർ ഹൈക്കോടതിയെ സമീപിച്ചിട്ടും അനുകൂലവിധി ലഭിച്ചില്ല. ഈ വിധി നടപ്പാക്കാത്തതിനാൽ സർക്കാരിനെതിരേ ഡോ. ബാബു എസ്. എന്ന അധ്യാപകൻ ട്രിബ്യൂണലിനെ സമീപിച്ചു. തുടർന്ന്, അദ്ദേഹത്തെയും മറ്റു 12 പേരെയും ഉൾപ്പെടുത്തി തിരഞ്ഞെടുപ്പുനടപടികൾ പൂർത്തിയാക്കി. അതിൽ ബാബു ഉൾപ്പടെ 10 പേരെ നിയമിച്ചു. ഇതിൽ യു.ജി.സി. നിഷ്കർഷിക്കുന്ന യോഗ്യതയില്ലാത്ത ഏഴുപേരുണ്ടെന്നാണ് ഇപ്പോഴത്തെ പുതിയ വിവാദം.





























