കൊച്ചി : കേരളത്തിന്റെ മുഖ്യമന്ത്രിയെ ‘അവൻ’, ‘ഇവൻ’ എന്നിങ്ങനെയുള്ള പദപ്രയോഗങ്ങൾ ഉപയോഗിച്ച് അധിക്ഷേപിക്കുന്നത് ശരിയല്ലെന്ന് കെ.ബി. ഗണേഷ് കുമാർ. മുഖ്യമന്ത്രിയെന്ന പദവി മാനിക്കപ്പെടേണ്ട ഒന്നാണെന്നും അദ്ദേഹത്തെ ഇത്തരത്തിൽ അഭിസംബോധന ചെയ്യുന്നത് സംസ്‌ക്കാരമില്ലായ്മയും തറവാടിത്തമില്ലായ്മയുമാണെന്നും ഗണേഷ് കുമാർ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പരാമർശങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ചും ഗണേഷ് കുമാർ സംസാരിച്ചു. താൻ അറിയുന്ന വി.ഡി. സതീശൻ എൻ.എസ്.എസ് ആസ്ഥാനത്തേക്ക് പോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
“വി.ഡി. സതീശനെ കഴിഞ്ഞ 25 കൊല്ലമായി എനിക്ക് വ്യക്തിപരമായി അറിയാം. സ്വന്തം ആദർശങ്ങളിൽ നിന്ന് വ്യതിചലിച്ച് അദ്ദേഹം ഒന്നിനും മുതിരില്ല.” – കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കി. മുഖ്യമന്ത്രിയെ കാണാൻ അനുമതി നൽകിയില്ലെന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ ആരോപണത്തോടും ഗണേഷ് കുമാർ പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി എന്തെങ്കിലും അസൗകര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാമെന്നും, സമയക്രമം നിശ്ചയിക്കുന്നതിൽ അദ്ദേഹത്തിന് പരിമിതികൾ കാണുമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.




























