കോട്ടയം : 40 വർഷക്കാലത്തോളം യു.ഡി.എഫിന്റെ ഉരുക്കുകോട്ടയായി കാത്ത ഇരിക്കൂറിനെ വിട്ട് കെ സി ജോസഫ് ഇത്തവണ കോട്ടയത്തേക്ക് മടങ്ങുമെന്ന് സൂചന. കെ സി ജോസഫിനെ ചങ്ങനാശേരിയില്‍ നിന്നും നിയമസഭയിലേക്ക് മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കെ.പി.സി.സി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യനെയാണ് എ വിഭാഗം ഇത്തവണ ഇരിക്കൂറിലേക്ക് പരിഗണിക്കുന്നത്.
1982ലാണ് സ്വന്തം നാടായ കോട്ടയത്ത് നിന്നും കെ.സി ജോസഫ് ആദ്യമായി ഇരിക്കൂറിലെത്തുന്നത്. തുടര്‍ന്ന് തുടര്‍ച്ചയായി എട്ട് തവണ ഇവിടെ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ പക്ഷേ കോട്ടയത്തേക്ക് തിരികെ മടങ്ങാനുളള തയ്യാറെടുപ്പിലാണ് കെ.സി ജോസഫ്.
എതിര്‍പ്പുകള്‍ പലവട്ടം നേരിട്ടിട്ടുണ്ട് കെ.സി ജോസഫ്. പാര്‍ട്ടിക്കകത്ത് നിന്നും പുറത്ത് നിന്നും. പാര്‍ട്ടിക്കുളളിലെ കലാപം തെരുവിലേക്ക് പടര്‍ന്നിട്ടും കഴിഞ്ഞ തവണ 9647 വോട്ടുകള്‍ക്ക് ഇരിക്കൂര്‍ കെ.സിയെ നിയമസഭയിലേക്കയച്ചു. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ പഴയത് പോലെയല്ല. പാര്‍ട്ടിക്കുളളില്‍ മാത്രമല്ല സ്വന്തം ഗ്രൂപ്പിനുളളിലും കെ.സിക്കെതിരെ പടയൊരുക്കം തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് തദ്ദേശ തെരഞ്ഞെടുപ്പിലും ആടിയുലയാതെ നിന്ന ഇരിക്കൂറിനെ വിട്ട് കോട്ടയത്തേക്ക് മടങ്ങാന്‍ കെ.സി തയ്യാറെടുക്കുന്നത്.
കേരള കോണ്‍ഗ്രസിന്റെ ശക്തിദുര്‍ഗമായ ചങ്ങനാശേരിയാണ് കോണ്‍ഗ്രസ് കെ.സി ജോസഫിനായി കണ്ടുവെച്ചിരിക്കുന്നതെന്നാണ് സൂചന. 1980 മുതല്‍ സി.എഫ് തോമസായിരുന്നു ഇവിടുത്തെ നിയമസഭാംഗം. ജോസ് വിഭാഗം മുന്നണി മാറിയതോടെ ഈ സീറ്റ് ഏറ്റെടുക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. മണ്ഡലം മാറിയാലും കെ.സി ജോസഫ് നിര്‍ദേശിക്കുന്ന ഒരാള്‍ക്ക് തന്നെയാവും ഇരിക്കൂറില്‍ സ്ഥാനാര്‍ഥി സാധ്യത.
കെ.സിയുടെ വിശ്വസ്തനും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ സോണി സെബാസ്റ്റ്യനാണ് പ്രഥമ പരിഗണന. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി മാത്യു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവ് ജോഷി കണ്ടത്തില്‍ തുടങ്ങിയവരുടെ പേരുകളും അണിയറയില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.