കോഴിക്കോട്: കേരളത്തിൽ നീണ്ടുപോകുന്ന മുഖ്യമന്ത്രി ചർച്ചകൾക്കിടയിൽ ഷാഫി പറമ്പിൽ എംപിക്ക് നേരെ സാമൂഹിക മാധ്യമങ്ങളിൽ പ്രവർത്തകരുടെ വിമർശനം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി വേണുഗോപാലിനെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചുവെന്ന് ആരോപിച്ചാണ് യുഡിഎഫ് പ്രവർത്തകരും അനുഭാവികളും രംഗത്ത് വന്നിരിക്കുന്നത്. കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാനുള്ള നീക്കങ്ങൾ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു. കോൺഗ്രസിനെ നശിപ്പിക്കുന്ന ഗ്രൂപ്പ് കളിയിൽ നിന്ന് പിന്മാറണമെന്നും ജനവികാരം മാനിക്കണമെന്നുമാണ് കമന്റുകളിലെ പൊതുവായ ആവശ്യം.
വി.ഡി. സതീശനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങൾക്കെതിരെയും വലിയ രീതിയിലുള്ള പ്രതിഷേധം ഉയരുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തെ സതീശന്റെ കഠിനാധ്വാനവും പോരാട്ടവുമാണ് യുഡിഎഫിന് നിലവിലെ കരുത്ത് നൽകിയതെന്നും, അദ്ദേഹത്തെ പിന്നിൽ നിന്ന് കുത്താൻ ശ്രമിച്ചാൽ വരുംകാലങ്ങളിൽ നിയമസഭ കാണാൻ ഷാഫിക്ക് കഴിയില്ലെന്നും ചിലർ കുറിക്കുന്നു. ജനകീയ നേതാവ് ആകുന്നത് ജനങ്ങൾ കൂടെയുള്ളപ്പോഴാണെന്നും ഡൽഹിയിലെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനല്ല ജനപ്രതിനിധികൾ ശ്രമിക്കേണ്ടതെന്നും മറ്റു ചിലർ ചൂണ്ടിക്കാട്ടുന്നു.





























