ഡൽഹി : രാജ്യത്ത് ഇന്ധനവില വർദ്ധിപ്പിക്കേണ്ടി വരുമെന്ന നിർബന്ധിത സാഹചര്യമാണ് നിലവിലുള്ളതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് എണ്ണക്കമ്പനികൾ നേരിടുന്ന കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തരമൊരു നീക്കത്തിന് പിന്നിൽ. ഉടൻ തന്നെ പെട്രോളിനും ഡീസലിനും ലിറ്ററിന് അഞ്ച് രൂപയുടെ വർദ്ധനവ് പ്രഖ്യാപിച്ചേക്കും. കൂടാതെ, ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകൾക്ക് 50 രൂപയും വർദ്ധിച്ചേക്കാം.
എണ്ണ വിപണന കമ്പനികൾ പ്രതിദിനം 1000 കോടി രൂപയുടെ നഷ്ടം നേരിടുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിലെ വിലയിൽ ഇന്ധനം വിൽക്കുന്നത് കമ്പനികൾക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. രാജ്യത്തെ ഇന്ധനവില നിലവിലെ തൽസ്ഥിതിയിൽ തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് കേന്ദ്രം പറയുമ്പോഴും, വില വർദ്ധിപ്പിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന സൂചനയാണ് നൽകുന്നത്. എന്നാൽ രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലാത്തതിനാൽ വിൽപനയിൽ നിയന്ത്രണം ഏർപ്പെടുത്തില്ല.





























