ന്യൂഡല്‍ഹി: മുഖ്യമന്ത്രി ചർച്ചയിൽ ഘടകക്ഷികൾക്ക് പ്രസക്തിയില്ലെന്ന് കോൺഗ്രസ് നേതാവ് എം.എം ഹസൻ. ഘടകകക്ഷികളോട് അഭിപ്രായം തേടുക മാത്രമാണ് കോൺഗ്രസ് ചെയ്തതെന്നും എം.എം ഹസൻ ഡൽഹിയിൽ പറഞ്ഞു. ഹസന്റെ പ്രതികരണത്തില്‍ മുസ്‍ലിം ലീഗിനും വി.ഡി സതീശൻ പക്ഷത്തിനും അതൃപ്തിയുണ്ട്. ഘടകക്ഷി എന്ന നിലയില്‍ അഭിപ്രായം പറഞ്ഞതിന് ആക്രമിക്കുന്ന രീതി ശരിയല്ലെന്നാണ് ലീഗിന്റെ നിലപാട്. 1995ല്‍ എ.കെ ആന്റണിയെ മുഖ്യമന്ത്രിയാക്കിയത് ഘടകക്ഷികളുടെ പിന്തുണ പരിഗണിച്ചാണെന്ന് സതീശൻ വിഭാഗവും ചൂണ്ടിക്കാട്ടുന്നു.
കോണ്‍ഗ്രസ് നിയമസഭാ കക്ഷിയില്‍ കെ.കരുണാകരന് ഭൂരിപക്ഷമുണ്ടായിരിക്കെയാണ് ഘടകക്ഷികളുടെ പിന്തുണ പരിഗണിച്ചത്. അന്ന് കരുണാകരനെ പുറത്താക്കുന്നതിനൊപ്പമായിരുന്ന എം. എം ഹസന് ഘടകകക്ഷികള്‍ക്കെതിരെ പറയാന്‍ അവകാശമില്ലെന്നും സതീശൻ ക്യാമ്പ് പറയുന്നു. അതേസമയം കേരള മുഖ്യമന്ത്രി ആരെന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. അടിയന്തര സാഹചര്യം കണക്കിലെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ ഇന്ന് ഡല്‍ഹിയിലെത്തും. വൈകിട്ട് അഞ്ചുമണിയോടെ രാഹുല്‍ ഗാന്ധിയുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തും. ഇതിന് പിന്നാലെ മുഖ്യമന്ത്രി ആരാണെന്ന് തീരുമാനം ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന വിവരം.





























