കൊച്ചി : വാർഷിക വരുമാനം 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള കുടുംബങ്ങൾക്ക് ഇനി മുതൽ ഗാർഹിക പാചകവാതക സബ്സിഡി ലഭിക്കില്ല. ഇത് സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങൾ എണ്ണ കമ്പനികൾ ഉപഭോക്താക്കൾക്ക് അയച്ചു തുടങ്ങി. സന്ദേശം ലഭിച്ച് ഏഴ് ദിവസത്തിനകം കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ സബ്സിഡി അർഹത സ്വയമേവ റദ്ദാക്കുമെന്നാണ് എസ്എംഎസുകളിൽ വ്യക്തമാക്കുന്നത്. പരിശോധന കർശനമാക്കി എണ്ണ കമ്പനികൾ 2015 ഡിസംബറിൽ കൊണ്ടുവന്ന നിയമപ്രകാരമാണ് ഈ നടപടിയെങ്കിലും, വർഷങ്ങളായി ഇത് കർശനമായി നടപ്പിലാക്കിയിരുന്നില്ല. എന്നാൽ അടുത്തിടെ പാചകവാതക കമ്പനികൾ നടത്തിയ കെവൈസി പുതുക്കലിലൂടെ ലഭിച്ച വിവരങ്ങളും ആദായനികുതി രേഖകളും തമ്മിൽ ഒത്തുനോക്കിയാണ് 10 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവരെ ഇപ്പോൾ കണ്ടെത്തുന്നത്.
കുറഞ്ഞ സബ്സിഡിയും വർദ്ധിച്ച ആശങ്കയും 2020 വരെ 400 രൂപ വരെ സബ്സിഡി ലഭിച്ചിരുന്ന സ്ഥാനത്ത് നിലവിൽ വെറും 24.50 രൂപയാണ് ഉപഭോക്താക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. എണ്ണ കമ്പനികളുടെ പെട്ടെന്നുള്ള ഈ നീക്കം ഉപഭോക്താക്കൾക്കിടയിൽ പരിഭ്രാന്തി പടർത്തിയിട്ടുണ്ട്. ഔദ്യോഗികമായ മുൻകൂർ പ്രഖ്യാപനങ്ങളില്ലാതെ ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്നത് വലിയ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ആദായനികുതി വകുപ്പിന് നൽകുന്ന സ്വകാര്യ വിവരങ്ങൾ മറ്റ് ഏജൻസികൾക്ക് കൈമാറുന്നത് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന ആരോപണവും ശക്തമാണ്.





























