ആലപ്പുഴ: കരിമണൽ ഖനനത്തിൽ ദേശീയ തലത്തിലെ നിലപാട് അനുസരിച്ച് മാത്രമേ കേരളത്തിലെ കാര്യങ്ങൾ നടക്കൂവെന്ന് കെ.സി വേണുഗോപാൽ എംപി. വിഷയത്തിൽ കോൺഗ്രസിനും യുഡിഎഫിനും വ്യക്തമായ നയമുണ്ടെന്നും എല്ലാവരുടെയും ആശങ്ക പരിഹരിച്ചുകൊണ്ട് മാത്രമേ നടപ്പിലാക്കുകയുള്ളൂവെന്നും കെ.സി വേണുഗോപാൽ ആലപ്പുഴയിൽ പറഞ്ഞു. ‘കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് ചില ആശങ്കകൾ ഉയർന്നിട്ടുണ്ട്. ഇവയെല്ലാം പരിശോധിക്കുകയും പരിഹരിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. ഇത്തരം ആശങ്കകളെല്ലാം പരിഹരിച്ച് മാത്രമേ പദ്ധതി മുന്നോട്ട് കൊണ്ടുപോകൂ. വിഷയത്തിൽ കോൺഗ്രസ് പാർട്ടിക്കും യുഡിഎഫ് മുന്നണിക്കും വ്യക്തമായ നിലപാടുണ്ട്.
ദേശീയതലത്തിലെ തീരുമാനം എന്തായിരിക്കുമോ അത് തന്നെയാണ് കേരളത്തിലും നടക്കുക’. കെ.സി വ്യക്തമാക്കി. ഖനനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കാനും നടപടിക്രമങ്ങൾ പൂർത്തിയാക്കാനും സമയമെടുക്കുമെന്നും സർക്കാർ ഇക്കാര്യത്തിൽ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. മദ്യനയവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ ദൂരീകരിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. വില കുറഞ്ഞ മദ്യത്തിന് നികുതി കുറക്കാനുള്ള സർക്കാരിന്‍റെ നീക്കത്തിനെതിരെ വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നു. നയപരമായ കാര്യങ്ങൾ പാർട്ടിക്കകത്ത് ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.




























