കൊച്ചി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ FCRA (വിദേശ സംഭാവന നിയന്ത്രണ നിയമം) ഭേദഗതി ബില്ല് രാജ്യത്തെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും പാവപ്പെട്ടവർക്കും ലഭിക്കേണ്ട സഹായങ്ങൾ തടയുന്ന നീതിനിഷേധമാണെന്ന് കെസിബിസി വക്താവ് തോമസ് തറയിൽ. സഭയുടെ പക്കലത്തുന്ന വിദേശ സഹായങ്ങൾ രാജ്യത്തെ സാധാരണക്കാരുടെ ഉന്നമനത്തിനായാണ് വിനിയോഗിക്കുന്നത്. ഇത് തടയുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെയും പ്രവർത്തന സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പുതിയ നിയമം നടപ്പിലാക്കുന്നതിന് മുൻപ് ആവശ്യമായ ചർച്ചകൾ നടന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതുസമൂഹവുമായി ചർച്ചകൾ നടത്തിയെന്ന കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ പ്രസ്താവന വസ്തുതാവിരുദ്ധമാണ്. ആരോടാണ് ചർച്ച നടത്തിയതെന്ന് തെളിയിക്കാൻ കേന്ദ്രമന്ത്രി തയ്യാറാകണം. പാർലമെന്റിലെ എംപിമാർക്ക് പോലും ഈ ബില്ല് പഠിക്കാനോ ആവശ്യമായ ഭേദഗതികൾ നിർദ്ദേശിക്കാനോ സമയം നൽകാതെ ധൃതിപിടിച്ചാണ് നിയമം പാസാക്കിയതെന്നും അദ്ദേഹം പറഞ്ഞു.





























