പുനലൂര്‍: 1300 കോടിയുമായി മുങ്ങിയ കേച്ചേരി ഫിനാന്‍സ് ഉടമയെ നാട്ടുകാര്‍ പടികൂടി പോലീസിലേല്‍പ്പിച്ചു. വിവരം അറിഞ്ഞെത്തിയ നിക്ഷേപകര്‍ ആണ് കൊട്ടാരക്കര പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുന്നത്. ഇയാളെ പിടികൂടുമ്പോള്‍ കയ്യിലുണ്ടായിരുന്ന ബാഗില്‍ നിന്നും ലക്ഷങ്ങളാണ് പിടികൂടിയത്. ഇയാളുടെ ചൊല്‍പ്പടിക്കു തട്ടിപ്പിന് കൂട്ടു നിന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ പണവുമായി എത്തിയതായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ബാഗിലുണ്ടായിരുന്ന പണം പോലീസ് കണ്ടെടുത്തു. ഇന്ന് ഉച്ചയോടുകൂടിയാണ് വേണുഗോപാലിനെ പിടികൂടിയത്. .
പട്ടാഴി ബ്രാഞ്ചിലെ മാനേജരുടെ സഹോദരന്റെ വീട്ടിലേയ്ക്കായി എത്തിയ ഇയാളെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള നാട്ടുകാര്‍ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ഇയാളുടെ കൂടെയുണ്ടായിരുന്ന മറ്റു മൂന്നു പേരെയും വേണുഗോപാലിനെയും പോലീസ് അറസ്റ്റ് ചെയ്തു. പല തവണ നിക്ഷേപകരോട് അവധി പറഞ്ഞ് മുങ്ങി നടക്കുകയായിരുന്നു. തട്ടിപ്പ് നടത്തി മുങ്ങി ഒളിവില്‍ കഴിയുന്ന സമയത്തും താന്‍ പരിശുദ്ധനാണെന്നും തന്റെ സ്ഥാപനത്തിലെ സ്റ്റാഫ് ആണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന കാണിച്ച് ഇയാൾ ലൈവ് വീഡിയോ ഇറക്കിയിരുന്നു. കൊട്ടാരക്കര സിഐയുടെ നേതൃത്വത്തിലുള്ള പോലീസുകാരാണ് വേണുഗോപാലിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്തത്. ഇയാൾ കൊട്ടാരക്കര സ്‌റ്റേഷനിലെത്തിയ വിവരം അറിഞ്ഞാണ് നിക്ഷേപകരും ബന്ധുക്കളും സ്റ്റേഷന്‍ ഉപരോധത്തിന് തയ്യാറായിരിക്കുന്നത് .





























