പനാജി : ഗോവയിലെ ജനങ്ങൾക്ക് വമ്പൻ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഗോവയിൽ ആം ആദ്മി പാർട്ടി (എ.എ.പി.) അധികാരത്തിൽ വരികയാണെങ്കിൽ ഓരോ കുടുംബത്തിനും 300 യൂണിറ്റ് വൈദ്യുതിവരെ സൗജന്യമായി ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്തകൊല്ലം ഫെബ്രുവരിയിലാണ് നാൽപ്പതംഗ ഗോവ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
എല്ലാ കുടുംബങ്ങൾക്കും 300 യൂണിറ്റ് വൈദ്യുതിവരെ സൗജന്യമായി ലഭിക്കും- കെജ്രിവാൾ മാധ്യമങ്ങളോടു പറഞ്ഞു. ഡൽഹിയിലെ ജനങ്ങൾക്ക് സൗജന്യമായി വൈദ്യുതി ലഭിക്കുമെങ്കിൽ എന്തുകൊണ്ട് ഗോവയിലെ ജനങ്ങൾക്ക് ലഭിക്കില്ല- അദ്ദേഹം ആരാഞ്ഞു. വൈദ്യുതി അധികമുള്ള സംസ്ഥാനമായിട്ടു കൂടി ഗോവയിൽ ഇടയ്ക്കിടെ വൈദ്യുതിമുടക്കം പതിവാണെന്നും കെജ്രിവാൾ ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിലേയും മറ്റു പാർട്ടികളിലേയും എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നതിനെ കെജ്രിവാൾ വിമർശിച്ചു. അംഗബലം കണക്കാക്കിയാൽ ആരായിരുന്നോ പ്രതിപക്ഷത്ത് ഇരിക്കേണ്ടിയിരുന്നത്- അവർ ഇന്ന് സംസ്ഥാനം ഭരിക്കുകയും സംസ്ഥാനം ഭരിക്കേണ്ടവർ പ്രതിപക്ഷത്ത് ഇരിക്കുകയുമാണ്- അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാനാണ് അങ്ങനെ ചെയ്തത് എന്നാണ് പാർട്ടി മാറിയ എം.എൽ.എമാർ അവകാശപ്പെട്ടത്. എന്നാൽ അവകാശപ്പെട്ടതു പോലെ അവർ ജനങ്ങൾക്കായി പ്രവർത്തിച്ചോ? ഇപ്പോൾ ആളുകൾ പറയുന്നത്- അവർ പാർട്ടി മാറിയത് പണത്തിന് വേണ്ടിയാണെന്നാണ്. വഞ്ചിക്കപ്പെട്ടു എന്നാണ് ജനങ്ങൾക്ക് തോന്നുന്നത്. അടുത്ത തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കോ കോൺഗ്രസിനോ വോട്ട് ചെയ്യില്ലെന്ന് ആയിരക്കണക്കിന് ഗോവക്കാർ പറയുന്നു. ഗോവയ്ക്ക് മാറ്റം വേണം. ജനങ്ങൾക്ക് ആവശ്യം ശുദ്ധമായ രാഷ്ട്രീയമാണ്- കെജ്രിവാൾ പറഞ്ഞു.