പത്തനംതിട്ട : കേരള കാലാവസ്ഥ അതിജീവന കാർഷിക മൂല്യവർധക വിപണന ശൃംഖല നവീകരണ പദ്ധതിയിൽ (കേര) വായ്പയെടുത്ത തുക ഉപയോഗിച്ച് കേരളത്തിൽ റബർ പുനർകൃഷിയുടെയും പുതുകൃഷിയുടെയും പേരിൽ ധൂർത്തടിക്കുന്നതായി ആക്ഷേപം. കേര പദ്ധതിയുടെ അപാകതകൾ കാരണം റബർ ബോർഡ് പ്രവർത്തനങ്ങളും അട്ടിമറിക്കപ്പെടുമെന്ന ആശങ്കയും ഉയർന്നു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കണ്ണൂർ, മലപ്പുറം ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ലോകബാങ്കിൽ നിന്നും എടുത്ത പണം കേരളത്തിലെ എല്ലാ ചെറുകിട റബർ കർഷകർക്കും ലഭിക്കാൻ അർഹതയുള്ളതാണ്.
റബർ കൃഷിക്ക് ഹെക്ടറിന് അഞ്ചുലക്ഷം രൂപ പലിശരഹിത വായ്പയായി ഏഴുവർഷം നൽകണമെന്നും ഇത് ഏഴുവർഷത്തിനുശേഷം ഗഡുക്കളായി അടയ്ക്കാൻ അനുവദിക്കണമെന്നുമായിരുന്നു പദ്ധതിയുമായി ബന്ധപ്പെട്ട് റബർ ഉത്പാദക സംഘങ്ങൾ മുന്നോട്ടുവച്ച നിർദേശമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് കോശി വ്യക്തമാക്കി. എന്നാൽ പദ്ധതി മരവിപ്പിക്കുകയും ഹെക്ടർ ഒന്നിന് 75,000 രൂപ സബ്സിഡിയായി നൽകുമെന്നും അതിൽ 55,000 രൂപ ആദ്യവർഷം തന്നെ നൽകുമെന്നും പറയുന്നു. റബർ ബോർഡ് ഒരു ഹെക്ടറിന് 40,000 രൂപ പുതുകൃഷിക്ക് അനുവദിച്ചിട്ടുണ്ട്. എന്നാൽ കേര പദ്ധതിയിലുള്ളവർക്ക് റബർ ബോർഡിന്റെ സബ്സിഡി ലഭിക്കില്ല. ഇതനുസരിച്ച് ആറു ജില്ലകളിൽ 75,000 രൂപയും എട്ട് ജില്ലകളിൽ 40,000 രൂപയും പുതുകൃഷിക്ക് അനുവദിക്കും. ജില്ലാ അടിസ്ഥാനത്തിലെ വേർതിരിവ് കൃഷിവകുപ്പ് ചർച്ച ചെയ്തെടുത്ത തീരുമാനമല്ലെന്നും പറയുന്നു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഹെക്ടർ ഒന്നിന് 1.5 ലക്ഷം രൂപ റബർ കർഷകർക്ക് സബ്സിഡി നൽകുന്നുമുണ്ട്. കേരളത്തിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന വേർതിരിവ് കാരണം റബർ ബോർഡിന്റെ ആവർത്തന കൃഷിക്ക് കർഷകരെ ലഭിക്കാതെവരും. ഇത് ബോർഡിന്റെ ഭാവി പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കേര പദ്ധതിയുടെ മറവിൽ കേരളത്തിൽ വൻ ധൂർത്തിന് കളമൊരുങ്ങിയിരിക്കുകയാണെന്നും സുരേഷ് കോശി കുറ്റപ്പെടുത്തി. അഞ്ചുവർഷത്തെ പദ്ധതിക്കുവേണ്ടി വൻതുക നൽകി ഓഫീസുകൾ വാടകയ്ക്കെടുക്കുകയും ഫീൽഡ് ഉദ്യോഗസ്രെനിയമിക്കുകയും ചെയ്തു കഴിഞ്ഞു. ഇക്കൊല്ലം പദ്ധതിക്ക് 138 കോടി രൂപ അനുവദിച്ചതായും 38 കോടി രൂപ ചെലവഴിച്ചതായും പറയുന്നു. സാധാരണ കർഷകന് കാര്യമായ ഗുണമില്ലാത്ത പദ്ധതിയുടെ പേരിൽ ധൂർത്ത് മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റബറിനു ന്യായവിലയായ 250 രൂപ ഉത്തേജക പാക്കേജായി നൽകുമെന്ന വാഗ്ദാനം പോലും നടപ്പാക്കാത്ത സർക്കാരാണ് ഇത്തരത്തിൽ ധൂർത്തിനു കളമൊരുക്കുന്നതെന്നും സുരേഷ് കോശി കുറ്റപ്പെടുത്തി.






























