കോഴിക്കോട്: തങ്ങളുടെ തന്നെ പ്രധാന ഉപഭോക്താവായ ‘മിൽമ’യുടെ വിപണിയിൽ കടന്നുകയറാൻ കർണാടകയുടെ ‘നന്ദിനി’. ഇതിനെതിരെ ദേശീയ ക്ഷീരവികസന ബോർഡിനു മിൽമ പരാതി നൽകും. ഇതോടെ ദക്ഷിണേന്ത്യയിലെ രണ്ട് ക്ഷീരോൽപാദക സഹകരണ സംഘങ്ങൾ തമ്മിൽ കൊമ്പു കോർക്കുകയാണ്. കർണാടക കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്റെ പാൽ ഉൽപന്നങ്ങളാണ് നന്ദിനിയെന്ന പേരിൽ വിപണിയിലുള്ളത്. മിൽമയേക്കാൾ രണ്ടു രൂപ മുതൽ ഏഴു വരെ രൂപ വിലകുറച്ചാണു നന്ദിനി പാലും ഉൽപന്നങ്ങളും വിൽക്കുന്നത്.
കർണാടക സർക്കാർ നന്ദിനിക്ക് 6 രൂപ വരെ ഇൻസെന്റീവ് കൊടുക്കുന്നുണ്ട്. കേരളത്തിൽ പാൽ ഉൽപാദനം കുറയുന്ന സമയങ്ങളിൽ പാൽക്ഷാമം ഉണ്ടാകാതിരിക്കാൻ മിൽമ നന്ദിനിയിൽ നിന്നു രണ്ടു ലക്ഷം ലീറ്റർ വരെ പാൽ വാങ്ങാറുണ്ട്. നന്ദിനി നേരിട്ടു കേരളത്തിൽ വിൽപന തുടങ്ങുന്നത് അവരുടെ തന്നെ പ്രധാന ഗുണഭോക്താവായ മിൽമയുടെ വിൽപനയെ അട്ടിമറിക്കുമെന്നാണ് ആക്ഷേപം. നന്ദിനിയുടെ വിൽപന കേരളത്തിലെ ക്ഷീരകർഷകരെ ബാധിക്കുമെന്നും മിൽമ ചൂണ്ടിക്കാട്ടുന്നു.
ഒരു സംസ്ഥാനത്തിന്റെ സഹകരണ പ്രസ്ഥാനം മറ്റൊരു സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തിന്റെ വിപണിയിൽ നേരിട്ട് ഇടപെടുന്നതു സഹകരണ തത്വങ്ങൾക്കും അടിസ്ഥാനമൂല്യങ്ങൾക്കും എതിരാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കൊച്ചിയിലും മഞ്ചേരിയിലും തിരൂരിലും പന്തളത്തുമടക്കം നന്ദിനി ഔട്‌ലെറ്റ് തുറന്നിട്ടുണ്ട്. കോഴിക്കോട് അടക്കമുള്ള നഗരങ്ങളിലെ സൂപ്പർമാർക്കറ്റുകളിലും നന്ദിനി ഉൽപന്നങ്ങൾ എത്തിക്കഴിഞ്ഞു. കേരളത്തിൽ വിൽപന തുടങ്ങാനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആറു മാസം മുൻപ് മിൽമ ഫെഡറേഷൻ കർണാടക ഫെഡറേഷനു കത്തയച്ചിരുന്നു. അത് അവഗണിച്ചാണു നന്ദിനി ഔട്‌ലെറ്റുകൾ തുറന്നത്.





























