പത്തനംതിട്ട : കേരളാ ബാങ്കിന്റെ പുതുക്കുളം ശാഖയില്‍ ലോണിനു ചെന്ന പ്രവാസിക്ക് ബാങ്ക് മാനേജരില്‍ നിന്നും ലഭിച്ച മറുപടി ആശ്ചര്യജനകമാണ്. ഭാര്യയുടെ പേരിൽ ഒരു എക്സ്പോർട്ട് ഇംപോർട്ട് ലൈസൻസ് എടുത്ത് നാട്ടിൽ ഒരു സ്ഥാപനം ആരംഭിച്ചതിനു ശേഷം അതിന്റെ ആവശ്യത്തിനു വേണ്ടിയാണ് മലയാലപ്പുഴ സ്വദേശിയും പ്രാവാസിയുമായ രാജേഷ് കുമാര്‍ വായ്പ എടുക്കുവാന്‍ ബാങ്കിനെ സമീപിച്ചത്. തനിക്കുണ്ടായ ദുരനുഭവം രാജേഷ് കുമാര്‍ ഫെയിസ് ബുക്കില്‍ പങ്കുവെച്ചതോടെയാണ് ഈ വിവരം പുറത്തറിയുന്നത്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ…..
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ ഈ പരാതി എത്തുമോ എന്ന് അറിയില്ല എങ്കിലും പ്രതികരിക്കാൻ വേറേ മാർഗ്ഗം ഇല്ലാത്തതു കൊണ്ട് ഈ മീഡിയയിൽ പ്രതികരിക്കുന്നു. ഞാൻ രാജേഷ് കുമാർ പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ സ്വദേശിയാണ്. 18 വർഷമായ് പ്രവാസിയാണ്. കഴിഞ്ഞ 8 വർഷമായ് വിദേശത്ത് ബിസിനസ് ചെയ്യുന്നു. പ്രവാസ ജീവിതം മതിയാക്കി വരുന്ന 4 വർഷങ്ങൾക്ക് ശേഷം നാട്ടിൽ സെറ്റിൽ ചെയ്യാം എന്ന തീരുമാനത്തിൽ ഭാര്യയുടെ പേരിൽ ഒരു എക്സ്പോർട്ട് ഇംപോർട്ട് ലൈസൻസോടു കൂടി ഒരു സ്ഥാപനം ആരംഭിച്ചു. അതിനോട് അനുബന്ധിച്ച ഒരു ലോണിനായ് കേരള ബാങ്കിന്റെ പുതുക്കുളം ശാഖയിൽ ഇന്ന് രാവിലെ ചെന്നപ്പോൾ ഉണ്ടായ ഒരു ദുരനുഭവം.
രാവിലെ ബാങ്കിൽ എത്തിയപ്പോൾ ബാങ്ക് മാനേജർ ആയ സ്ത്രീ ചെന്നതിന്റെ കാരണം ആരാഞ്ഞു. ലോൺ എന്നു പറഞ്ഞപ്പോഴെ, ഉടൻ എങ്ങും ഇനി ലോൺ കൊടുക്കുന്നില്ല എന്നു പറഞ്ഞു. ഞാൻ ഇംപോർട്ട് എക് പോർട്ട് ബിസിനസ് വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും അവർ അത് കേൾക്കാൻ കൂടി കൂട്ടാക്കിയില്ല. ഞാൻ ചെറിയ ഒരു ആർഗുമെന്റ് നടത്തിയപ്പോൾ അവർ പറയുകയാണ് അവർ ഇതുവരെ എക്സ്പോർട്ടേഴ്സിന് ലോൺ കൊടുത്തിട്ടില്ല, അതു കൊണ്ട് ഇതും സാധ്യമല്ല എന്നും. അതും അല്ല നിങ്ങൾ വിദേശത്താണ് ബിസിനസ് ചെയ്യുന്നതു, കൊണ്ട് ലോൺ തരാൻ പറ്റില്ല എന്നും പറഞ്ഞു. സ്ഥാപനം ഭാര്യയുടെ പേരിൽ നാട്ടിലാണെന്നറിയിച്ചപ്പോൾ മുൻപ് നിങ്ങളെ ബാങ്കിൽ കണ്ടിട്ടില്ലന്നും പറഞ്ഞു. ഇവിടെ മുൻപ് ഭാര്യക്ക് ലോൺ ഉണ്ടായിരുന്നു എന്ന് പറഞ്ഞപ്പോൾ അതു ഞാൻ മാനേജർ ആയി വന്ന ശേഷം കണ്ടിട്ടില്ല എന്നായി അടുത്ത ന്യായം.
40 ബില്യൺ ഡോളറിന്റെ റെക്കോഡ് എക്സ്പോർട്ട് ആണ് ഇന്ത്യയിൽ കഴിഞ്ഞ മാസം നടന്നത്. വാർത്ത എല്ലാ ദിനപത്രങ്ങളിലും ഉണ്ടായിരുന്നു. ഇന്ത്യൻ എക്കണോമിയുടെ നെടുംതൂണായ എക്സ്പോർട്ട് ബിസിനസിനെപ്പറ്റി അറിയാത്ത ഈ സ്ത്രീ ഒരു ബാങ്ക് മാനേജർ പദവിയിൽ ഇരിക്കാൻ യോഗ്യയാണോ. അതു പോലെ ബാങ്ക് ടെസ്റ്റ് എഴുതി ജോലിക്ക് കയറുന്നതിനു മുൻപ് ഒരു കസ്റ്റമർ ബിഹേവിയർ കോഴ്സ് കൂടി ഇവരെപ്പോലുള്ളവരെ പഠിപ്പിക്കുന്നത് നന്ന്. ഞാനുൾപ്പടെയുള്ളവരുടെ നികുതിപ്പണത്തിന്റെ ഒരരംശത്തിന്റെ ഭാഗമാണ് കേരള ബാങ്ക് എന്ന സാമാന്യ ബോധം പോലും ഇല്ലാത്ത ഇവരെപ്പോലുള്ള ബ്യൂറോക്രാറ്റുകളാണ് ഈ നാട്ടിലെ വ്യവസായ സൗഹൃദ അന്തരീക്ഷം തകർക്കുന്നത്.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ആശങ്കകൾ പരിഹരിച്ച് 400 കിലോമീറ്റർ സ്പീഡിൽ കെ റയിൽ വരണം എന്നാഗ്രഹിക്കുന്ന ആളാണ് ഞാൻ. പക്ഷേ ഇപ്പോൾ അങ്ങ് വിഭാവനം ചെയ്ത കെ റയിലിന് 200 കിലോ മീറ്റർ സ്പീഡ് എങ്കിൽ ഇവിടുത്തെ ഉദ്യോഗസ്ഥ വൃന്ദം ഇപ്പോഴും അവരുടെ പ്രവൃത്തികളിൽ ഇതുവരെ 5 കിലോമീറ്റർ സ്പീഡ് പോലും കൈവരിച്ചിട്ടില്ലാത്ത സ്ഥിതിക്ക് 200 കിലോമീറ്റർ സ്പീഡിൽ കാസർകോഡ് നിന്ന് തിരുവനനന്തപുരത്ത് എത്തിയിട്ട് എന്തു കാര്യം എന്ന് ഇവിടുത്തെ സാധാരണ ജനം ചിന്തിക്കുന്നതിൽ എന്ത് തെറ്റാണുള്ളത്.































