ഡൽഹി : കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരാണെന്ന കാര്യത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം ഇന്ന് പ്രഖ്യാപനം നടത്തും. കാത്തിരിപ്പിന് വിരാമമിട്ട് ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ശേഷം എ.ഐ.സി.സിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. ജനവിധി വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതിനെതിരെ ലീഗ് അടക്കമുള്ള ഘടകക്ഷികൾ പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ജനവിധി മാനിച്ച് ഇനി വൈകേണ്ടതില്ലെന്നാണ് ഹൈക്കമാൻഡ് ധാരണ.
കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേഷ് ചെന്നിത്തല എന്നീ മൂന്ന് പ്രമുഖ നേതാക്കളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കപ്പെടുന്നത്. ഇവർ മൂവരും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എം.എൽ.എമാരുടെ അഭിപ്രായം, ഘടകക്ഷികളുടെ നിലപാട്, എ.കെ. ആന്റണി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ നിർദ്ദേശങ്ങൾ, കെ.പി.സി.സി മുൻ അധ്യക്ഷന്മാർ എന്നിവരുമായുള്ള ചർച്ചകൾ എന്നിവ ഹൈക്കമാൻഡ് പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ, ഗ്രൗണ്ട് ലെവലിലെ ജനവികാരം അറിയാനായി നിയോഗിച്ച പ്രത്യേക ഏജൻസികളുടെ റിപ്പോർട്ടുകളും രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി എന്നിവരുടെ മുന്നിലുണ്ട്. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ മെയ് 15-ാം തീയതിക്ക് ശേഷം നടക്കാനാണ് സാധ്യത.






























