തിരുവനന്തപുരം : പൂജപ്പുര സെൻട്രൽ ജയിലിനുള്ളിൽ മൊബൈൽ ഫോൺ കണ്ടെത്തിയ സംഭവത്തിൽ പോലീസിനെതിരെ ഗുരുതരമായ വീഴ്ചാ ആരോപണങ്ങൾ . ജയിലിലെ ഹോമിയോ ഡിസ്പെൻസറിയിലെ സ്റ്റോറിനുള്ളിൽ മരുന്നുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഫോൺ കണ്ടെത്തിയത്. ഈ മാസം ഏഴാം തീയതിയാണ് സംഭവം നടന്നത്. ആശുപത്രി സ്റ്റോറിൽ ജോലി ചെയ്യുന്ന രണ്ട് രാഷ്ട്രീയ തടവുകാരാണ് ഫോൺ ഉപയോഗിച്ചതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. പോത്തൻകോട് റജി കൊലക്കേസിലെ പ്രതി വിനീതും, രഞ്ജിത് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ മുഹമ്മദ് അസ്ലമുമാണ് ഈ സ്റ്റോറിൽ ജോലി ചെയ്തിരുന്നത്.
ഇവർ ഫോൺ ഉപയോഗിച്ച കാര്യം സമ്മതിച്ചതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. സംഭവത്തിൽ പൂജപ്പുര പോലീസ് കേസെടുത്തെങ്കിലും തുടർനടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് പ്രധാന ആക്ഷേപം. സംഭവം നടന്ന് ആറ് ദിവസം പിന്നിട്ടിട്ടും ഫോൺ കസ്റ്റഡിയിലെടുക്കാനോ ആരാണ് ഫോൺ ഉപയോഗിച്ചതെന്ന് ഔദ്യോഗികമായി കണ്ടെത്താനോ പോലീസ് തയ്യാറായിട്ടില്ല.






























