തിരുവനന്തപുരം : കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പിന്തുണയ്ക്കാൻ കേരള കോൺഗ്രസ് പി.ജെ. ജോസഫ് വിഭാഗത്തിൽ ധാരണയായി. പാർട്ടി ചെയർമാൻ പി.ജെ. ജോസഫും എം.പി. ഫ്രാൻസിസ് ജോർജും നടത്തിയ ആശയവിനിമയങ്ങൾക്കൊടുവിലാണ് വി.ഡി. സതീശന് അനുകൂലമായ നിലപാട് സ്വീകരിക്കാൻ പാർട്ടി തീരുമാനിച്ചത്. നിലവിലെ ജനവികാരം വി.ഡി. സതീശന് അനുകൂലമാണെന്ന കാര്യം ഹൈക്കമാൻഡ് പ്രതിനിധികളെ പി.ജെ. ജോസഫ് അറിയിക്കും.
മുന്നണിക്കുള്ളിലെ ഒത്തുതീർപ്പുകൾക്കും സീറ്റ് വിഭജന ചർച്ചകൾക്കും വി.ഡി. സതീശൻ നൽകിയ നേതൃത്വം ജോസഫ് വിഭാഗം കണക്കിലെടുക്കുന്നുണ്ട്. മത്സരിച്ച എട്ട് സീറ്റുകളിൽ ഏഴിലും വിജയിച്ച പശ്ചാത്തലത്തിൽ രണ്ട് മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും പാർട്ടി ഔദ്യോഗികമായി ആവശ്യപ്പെടും. തങ്ങളുടെ ഈ അവകാശവാദങ്ങളെ വി.ഡി. സതീശൻ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയും ജോസഫ് വിഭാഗത്തിനുണ്ട്. മുസ്‌ലിം ലീഗിന് പിന്നാലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം കൂടി വി.ഡി. സതീശനെ പിന്തുണയ്ക്കുന്നതോടെ മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള ചർച്ചകളിൽ സതീശന് കൂടുതൽ കരുത്തേറുകയാണ്. ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് എ.ഐ.സി.സി. നിരീക്ഷകരുമായി പി.ജെ. ജോസഫും ഫ്രാൻസിസ് ജോർജും കൂടിക്കാഴ്ച നടത്തും.






























