പത്തനംതിട്ട : തരിശു ഭൂമിയിൽ കൃഷിയും മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ച ഇടതു സർക്കാർ ഭരണത്തിന്റെ നാലു വർഷം പിന്നിടുമ്പോൾ കാർഷിക മേഖല കുളം തോണ്ടിയതാണ് മിച്ചമെന്നു കേരള കോൺഗ്രസ്സ് എം (ജോസ് കെ മാണി ) ഉന്നതാധികാര സമിതി അംഗം ജോസഫ് എം പുതുശേരി ആരോപിച്ചു
സബ്സിഡികൾ പലതും നിർത്തലാക്കി, റബർ വില സ്ഥിരത പദ്ധതി നോക്കുകുത്തിയായി, നെല്ല് അടക്കമുള്ള കാർഷികോല്പന്നങ്ങളുടെ സംഭരണവില നൽകാതെ കുടിശ്ശികയായി, ഇതാണ് കാർഷിക മേഖലയിലെ ഭരണനേട്ടമെന്ന് പുതുശ്ശേരി പറഞ്ഞു. മഹാമാരിയും തുടർന്ന് പ്രഖ്യാപിച്ച ലോക്‌ഡൗണും കാരണം പ്രതിസന്ധിയിലായ കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് 14 ജില്ലാ കളക്ട്രേറ്റുകള്‍ക്ക് മുന്നിലും നടത്തിയ ധർണയുടെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലാ കളക്ടറേറ്റിന് മുൻപിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിർത്തലാക്കിയ 4% പലിശയുള്ള സ്വർണ്ണ പണയ കാർഷിക വായ്പാ പദ്ധതി തുടരുക , റബർ വില സ്ഥിരത പദ്ധതിയിലെ കുടിശ്ശിക ഉടൻ നൽകുക, കർഷകരുടെ അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പകൾ എഴുതിത്തള്ളുക, കർഷകർക്ക് 10000 രൂപ പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തിയത് .
ജില്ലാ പ്രസിഡന്റ് എൻ എം രാജു അധ്യക്ഷത വഹിച്ചു. ചെറിയാൻ പോളച്ചിറക്കൽ, ജോർജ് എബ്രഹാം, വർഗീസ് പേരയിൽ, തോമസ് മാത്യു ഇടയാറന്മുള, കെ ആർ രവി , സാം ഈപ്പൻ , വി പി എബ്രഹാം, ആലിച്ചൻ ആറൊന്നിൽ, എബ്രഹാം വാഴയിൽ, സജു മിഖായേൽ, ബിജോയ് തോമസ്, പി കെ ജേക്കബ്, റഷീദ് മുളന്തറ, തോമസ് മോഡി, റിന്റോ തോപ്പിൽ എന്നിവർ പ്രസംഗിച്ചു.