കോട്ടയം : പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ആഫീസ് പരിസരത്ത് ജമന്തി കൃഷി നടത്തി. അതിന്‍റെ പൂവെടുത്ത് മാല കോർത്താണ് പ്രവർത്തകർ ഇന്നലെ ചെയർമാനായി തെരെഞ്ഞെടുത്ത ജോസ് കെ മാണിക്ക് കൂറ്റൻ പൂമാല ഒരുക്കിയത്. ആദ്യവിളവെടുപ്പിൽ ലഭിച്ച പൂക്കൾ പാലായിലെത്തി മാണി സാറിന്‍റെ കബറിടത്തിലാണ് പ്രവർത്തകർ സമർപ്പിച്ചത്. അതിനു ശേഷമുള്ളതാണ് പ്രവർത്തകർ മാണിസാറിന്‍റെ മകന് നൽകിയത്.
പാർട്ടി ഇടതുപക്ഷത്തെത്തിയപ്പോൾ എല്ലാ പരിപാടികൾക്കും ഒരു അടുക്കും ചിട്ടയും കൈവന്നു. പഴയ ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടമില്ല ഇന്ന് കേരളാ കോൺഗ്രസ്(എം) സംസ്ഥാന കമ്മിറ്റി ആഫീസ്. ഫുൾ ഫർണ്ണീഷെഡ് ആണ്. പണ്ട് പാർട്ടി ആഫീസ് പരിസരം കണ്ടാൽ വിളപ്പിൽ ശാല ഡംബിങ് കേന്ദ്രം പോലെയായിരുന്നെങ്കിൽ ഇന്നത് മാറി. കാട്ടുപുല്ലും ,കാട്ടുവള്ളികളും ചേർന്ന് കാടു പിടിച്ചു കിടന്നിരുന്നു. പഴുതാര ,തേൾ,പാമ്പുകൾ തുടങ്ങിയ ഇഴജന്തുക്കളുടെ കമനീയ കലവറ ആയിരുന്ന ഒരുകാലമുണ്ടായിരുന്നു. അന്ന് ആഫീസിൽ മനോരമ പത്രം വരുത്തിയിരുന്നു. കാശ് കൊടുക്കാൻ ഇല്ലാത്തതിനാൽ അതും നിർത്തി. പാർട്ടി ധനകാര്യ വകുപ്പ് ഭരിച്ചു കൊണ്ടിരുന്നപ്പോഴത്തെ അവസ്ഥ ആയിരുന്നു ഇത്.
ജനപക്ഷം ,സിപിഐ തുടങ്ങിയ പാർട്ടികളുടെ പ്രവർത്തകർ കല്ലെറിഞ്ഞു തകർത്ത പാർട്ടി ഓഫീസിന്‍റെ ജനൽ ചില്ലുകൾ വര്‍ഷങ്ങളോളം മാറിയിരുന്നില്ല. കാരണം കാശില്ല അത്രതന്നെ. കസേരകളെല്ലാം പൊട്ടി നശിച്ചിരുന്നു. പാർട്ടി ആഫീസിൽ കുടിവെള്ളമില്ല ചോദിച്ചാൽ പറയും കാശില്ല. ഇന്നലെ പാർട്ടി സംസ്ഥാന സമ്മേളനത്തിന് വന്ന കണ്ണൂർ പ്രതിനിധികൾ താമസിച്ചതും പാർട്ടി ആഫീസിൽ തന്നെ. വേണമെന്ന് വച്ചാൽ നന്നാവാനും കേരളാ കോൺഗ്രസിനറിയാം. ഇനി പാർട്ടി ആഫീസിൽ വച്ചുള്ള സോമരസ പീനംകൂടി നിർത്തിയാൽ മതി.
പാർട്ടി സംസ്ഥാന സെക്രെട്ടറിമാരുടെ സംസ്ഥാന സമ്മേളനം വിളിച്ചാൽ ആയിരം പേര് കൂടുന്നിടത്തു നിന്നും സംസ്ഥാന സെക്രെട്ടറിമാർ 15 ആയി നിജപ്പെടുത്തിയതാണ് വലിയൊരു കാര്യം. മുമ്പ് ആകെ ഇരുപതു പേര് പങ്കെടുക്കുന്ന കമ്മിറ്റിയിൽ 12 പേരും സംസ്ഥാന സെക്രെട്ടറിമാരായിരുന്നു. അതിൽ ഒരാളുടെ പേര് സ്വാഗത പ്രാസംഗികൻ വിട്ടുപോയാൽ പിന്നെ തുടങ്ങി അയാളുടെ നാശം. സ്വാഗത പ്രസംഗികന്‍റെ അമ്മയും ,അച്ഛനും എല്ലാം തുമ്മുന്ന സ്ഥിതിയിൽ നിന്നും പാർട്ടി സെറ്റപ്പ് മാറ്റിയതിൽ ജോസ് കെ മാണിക്ക് മുഖ്യ പങ്കുണ്ട്.
പാലായിൽ നിന്നുള്ള ഏക സംസ്ഥാന സെക്രെട്ടറി ജോസ് ടോം ആണ്. പാർട്ടിയുടെ മുഖ്യധാരയിലേക്ക് പൂവേലി ജോസുകുട്ടിയെ പോലുള്ളവർ എത്തിയെന്നതും വിസ്മരിക്കാവുന്നതല്ല. 200 ഓളം യൂണിയനുകളുടെ പ്രസിഡന്റിന് പാർട്ടിയിൽ വേണ്ടത്ര അംഗീകാരം ലഭിച്ചിരുന്നില്ല. പാലാ മുൻസിപ്പൽ കൗൺസിലിൽ ജനറൽ സീറ്റിൽ വനിതകൾ മത്സരിച്ചപ്പോഴും ജോസുകുട്ടിമാർക്ക് കാഴ്ചക്കാരുടെ റോളായിരുന്നു ഉണ്ടായിരുന്നത്.
ഇന്നലെ കൂടിയ സംസ്ഥാന സമ്മേളനം സ്റ്റീഫൻ ജോർജ് ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി, എം.എൽ.എ മാരായ ജോബ് മൈക്കിൾ ,പ്രമോദ് നാരായണൻ ,സെബാസ്ത്യൻ കുളത്തുങ്കൽ ,പി .എം മാത്യു എക്സ് എം.എൽ.എ ,കെ ഐ ആൻറണി ,വിജി എം തോമസ് ,ജെന്നിംഗ്സ് ജേക്കബ് ,ജോയിസ് പുത്തൻപുര ,ബെന്നി കക്കാട് ,ജേക്കബ്ബ് തോമസ് അരികുപുറം ,ബേബി ഉഴുത്തുവാൽ, സഖറിയാസ് കുതിരവേലി ,ഫിലിപ്പ് കുഴികുളം, ടി.ഒ അബ്രാഹം ,മാത്യൂ കുന്നപ്പള്ളി ,സെബാസ്റ്റ്യൻ ചൂണ്ടൽ ,ഉന്നതാധികാര സമിതി അംഗങ്ങൾ )
ജോസ് ടോം ,അലക്സ് കോഴിമല ,ബാബു ജോസഫ് ,സണ്ണി തെക്കേടം ,എലിസബത്ത് മാമൻ മത്തായി ,കെ ജെ ദേവസൃ ,അഡ്വ.ജോസ് ജോസഫ് ,അഡ്വ.മുഹമ്മദ് ഇക്ബാൽ ,സജി അലക്സ് ,ജോർജ്കുട്ടി ആഗസ്തി ,സജി കുറ്റിയാനിമറ്റം ,സണ്ണി പാറ പറമ്പിൽ, കെ ആനന്ദകുമാർ ,ടോമി കെ തോമസ് (സംസ്ഥാന ജനറൽ സെക്രട്ടറിമാർ) കുര്യാസ് കുമ്പളക്കുഴി ,വി.ടി ജോസഫ് ,വി.ജെ ജോസഫ് പൂഞ്ഞാർ ,അഗസ്റ്റ്യൻ വട്ടക്കുന്നേൽ ,എം.എം ഫ്രാൻസിസ്, വി.വി ജോഷി ,തോമസ് മാസ്റ്റർ ( രാഷ്ട്രീയ കാര്യ സമിതി) ഇവരെ കൂടാതെ 91 അംഗ സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയും ,131 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിനെയും തെരെഞ്ഞെടുത്തു. പഴയ ആളുകളെയെല്ലാം രാഷ്ട്രീയ കാര്യാ സമിതിയിലും ,സ്റ്റിയറിംഗ് കമ്മിറ്റിയിലും.,സെക്രെട്ടറിയേറ്റിലും ഉൾപ്പെടുത്തി ആശ്വസിപ്പിച്ചിട്ടുണ്ട്.ഏതായാലും സംസ്ഥാന സെക്രട്ടറിമാരുടെ എണ്ണം കുറച്ചത് പാർട്ടിക്കൊരു മികവ് തന്നെയാണ് വരുത്തിയിരിക്കുന്നത്.
അതുപോലെ തന്നെ ജോസഫ് ഗ്രൂപ്പിൽ നിന്നും വരുന്നവരെ വെയിലുകൊള്ളിച്ച ശേഷം അകത്തെടുത്ത് തീർത്ത് കളയുന്ന സമീപനമാണ് പൊതുവെ കൈക്കൊണ്ടിട്ടുള്ളത്. ഇത് പ്രകാരം പല സിംഹങ്ങളും കാര്യമറിയാതെ വിളി കാത്തിരിക്കുന്നുണ്ട്. കാട്ടിൽ പാറയുള്ള ഒരു നേതാവ് സഭാ നേതൃത്വത്തിലുള്ള തന്റെ ബന്ധുവായ വൈദീകനെ കൊണ്ട് വിളിപ്പിക്കുന്നുണ്ട്. മാർസ്ലീവായിലുള്ള ഉന്നതനായ വൈദീകനെക്കൊണ്ടും വിളിപ്പിക്കുന്ന മാർസ്ലീവാ മറിമായ നമ്പറും ഇപ്പോൾ പുതുതായി ഇറക്കുന്നുണ്ട്.
കേരളാ കോൺഗ്രസ് (എം)പാർട്ടിയുടെ അടിത്തറ വർദ്ധിപ്പിക്കുമെന്ന് ജോസ് കെ മാണി സംസ്ഥാന സമ്മേളനത്തിൽ പറഞ്ഞതിന്റെ പച്ചയിൽ പല നേതാക്കളും അതിന്റെ സ്വപ്നങ്ങളും നെയ്യുന്നുണ്ട്. എന്നേലും വിളിക്കാതിരിക്കില്ല എന്നാണവരുടെ പ്രതീക്ഷ. ഭരണത്തിന്റെ പിന്നാമ്പുറങ്ങളിൽ ഊളിയിട്ടിരുന്ന പല നേതാക്കളും ഇപ്പോൾ അസ്വസ്ഥരാണ്.
































