ന്യൂഡല്‍ഹി : തരൂരിന് പ്രവര്‍ത്തകരുടെ സ്വീകരണം. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം അവശേഷിക്കെ പോരാട്ടം മുറുകുന്നു. ശശി തരൂര്‍ ഇന്ന് ഉത്തര്‍പ്രദേശിലും, മല്ലികാര്‍ജുന്‍ ഖര്‍ഗെ കൊല്‍ക്കത്തയിലും അസമിലും പ്രചാരണം നടത്തും. പിസിസികളുടെ നേതൃത്വത്തില്‍ ഖര്‍ഗെയ്ക്ക് സംസ്ഥാനങ്ങളില്‍ സ്വീകരണം ലഭിക്കുമ്പോള്‍ നേര്‍ വിപരീതമാണ് തരൂരിന്‍റെ പ്രചാരണ ചിത്രം.
ഔദ്യോഗിക സ്ഥാനാര്‍ഥിയും അനൗദ്യോഗിക സ്ഥാനാര്‍ഥിയും തമ്മിലാണ് മത്സരം എന്ന വിശേഷണത്തെ തരൂര്‍ തള്ളിക്കളഞ്ഞെങ്കിലും പിസിസികളില്‍ നിന്ന് ഖര്‍ഗെയക്ക് ലഭിക്കുന്ന സ്വീകരണം ഈ വിശേഷണത്തെ ശരിവയ്ക്കും. പിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യം ഖര്‍ഗെയുടെ സ്വീകരണത്തിലുണ്ട്.
ഇന്ന് ഉത്തര്‍പ്രദേശില്‍ എത്തുന്ന ശശി തരൂര്‍ ലക്നൗ പിസിസി ആസ്ഥാനത്ത് പ്രധാന നേതാക്കളെ കാണാനാണ് താല്പര്യപ്പെടുന്നതെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ സാഹചര്യം ആവര്‍ത്തിക്കപ്പെടാനാണ് സാധ്യത. പ്രമുഖ നേതാക്കളാരും സ്വീകരിക്കാനെത്തിയില്ലെങ്കിലും പ്രവര്‍ത്തകരില്‍ നിന്ന് ശശി തരൂരിന് ആവേശത്തോടെയുള്ള സ്വീകരണം ലഭിക്കുന്നുണ്ട്. കൊല്‍ക്കത്തക്ക് ശേഷം അസമില്‍ എത്തുന്ന ഖര്‍ഗെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പ്രചാരണത്തിന് എത്തുന്ന ഖര്‍ഗെയക്ക് പിസിസികളുടെ നേതൃത്വത്തില്‍ സ്വീകരണവും നല്‍കും.
വോട്ടര്‍ പട്ടികയില്‍ പൂര്‍ണ്ണ വിവരങ്ങള്‍ ഇല്ലെന്ന ശശി തരൂരിന്‍റെ ആരോപണത്തില്‍ അടിസ്ഥാനമില്ലെന്ന് തെരഞ്ഞെടുപ്പ് സമിതി വ്യക്തമാക്കിയിരുന്നു. പിസിസികള്‍ക്ക് കൈമാറിയ വോട്ടര്‍ പട്ടികയുടെ വിശദാംശങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് പരിശോധിക്കാമെന്ന് സമിതി വ്യക്തമാക്കി. സംസ്ഥാനങ്ങളില്‍ പര്യടനം നടത്തുന്ന ഇരു സ്ഥാനാര്‍ത്ഥികളും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്.
9,000 ലധികമുള്ള വോട്ടര്‍മാരില്‍ 3,200 ഓളം വോട്ടര്‍മാരുടെ പൂര്‍ണ്ണ വിവരങ്ങള്‍ ഇല്ലെന്നായിരുന്നു ശശി തരൂര്‍ ഉന്നയിച്ച ആരോപണം. തെരഞ്ഞെടുപ്പ് പ്രചാരണത്തെയും ഇത് ബാധിച്ചു. കേരളത്തിലെ വോട്ടര്‍മാര്‍ പരിചിതമാണെങ്കിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വോട്ടര്‍മാരെ തിരിച്ചറിയാന്‍ കഴിയാത്തതായിരുന്നു തരൂര്‍ ക്യാമ്പിനുണ്ടായ തിരിച്ചടി. തരൂരിന്‍റെആരോപണങ്ങളില്‍ അടിസ്ഥാനമില്ല എന്നാണ് തെരഞ്ഞെടുപ്പ് സമിതിയുടെ വിശദീകരണം. വോട്ടര്‍മാരുടെ ഫോണ്‍ നമ്ബര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പിസിസികള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും, സ്ഥാനാര്‍ത്ഥികള്‍ക്ക് ഇവ പരിശോധിക്കാമെന്നും തിരഞ്ഞെടുപ്പ് സമിതി വ്യക്തമാക്കുന്നു.































