തിരുവനന്തപുരം : കോവിഡ് വാക്സിൻ ഇന്നു മുതല്‍ ജില്ലാ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യും. ശീതീകരണ സംവിധാനം ഉറപ്പാക്കിയാണ് വിതരണം. ശനിയാഴ്ചയാണ് വാക്സിൻ കുത്തിവെയ്പ്. 133 വാക്സിനേഷൻ കേന്ദ്രങ്ങളിലായി 13,300 ആരോഗ്യ പ്രവര്‍ത്തകര്‍ ആദ്യ ദിനം വാക്സിൻ സ്വീകരിക്കും. 3,68,866 ആരോഗ്യപ്രവര്‍ത്തകരാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. സംസ്ഥാനത്തെ മൂന്ന് മേഖല കേന്ദ്രങ്ങളിലെത്തിച്ച കോവിഡ് വാക്സീനാണ് ജില്ലാ കേന്ദ്രങ്ങളിലേക്ക് ഇന്നുമുതൽ വിതരണം ചെയ്യുന്നത്. തിരുവനന്തപുരം , കൊച്ചി , കോഴിക്കോട് മേഖല കേന്ദ്രങ്ങളിലെത്തിച്ച കൊവിഷീൽഡ് വാക്സീൻ രണ്ട് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ ഊഷ്മാവിലാണ് സൂക്ഷിച്ചിരിക്കുന്നത്.
തിരുവനന്തപുരത്തെ മേഖല കേന്ദ്രത്തില്‍ നിന്ന് തിരുവനന്തപും, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്കാണ് വാക്സീൻ എത്തിക്കുക. കൊച്ചിയില്‍ നിന്ന് എറണാകളം , ഇടുക്കി , കോട്ടയം , പാലക്കാട് , തൃശൂര്‍ ജില്ലകളിൽ എത്തിക്കും. കോഴിക്കോട് കേന്ദ്രത്തില്‍ നിന്ന് കണ്ണൂര്‍ , കോഴിക്കോട് , കാസര്‍കോട്, മലപ്പുറം , വയനാട് ജില്ലകളിലേക്കും വാക്സീനെത്തിക്കും. ഏറ്റവും കൂടുതല്‍ വാക്സീൻ കിട്ടുക എറണാകുളം ജില്ലക്കാണ്,73000 ഡോസ്. കുറവ് കാസർകോട് ജില്ലയിൽ, 6860 ഡോസ്. വാക്‌സിന്‍ സ്വീകരിക്കാനായി എപ്പോള്‍ ഏതു കേന്ദ്രത്തില്‍ എത്തണമെന്നത് സംബന്ധിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മൊബൈല്‍ സന്ദേശം ലഭിക്കും.
ഒരു കേന്ദ്രത്തില്‍ നൂറു പേര്‍ക്ക് വാക്‌സിന്‍ നല്‍കും. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കോവിഡ് ബാധിച്ച് നാലാഴ്ച കഴിയാത്തവര്‍, കോവിഡ് ലക്ഷണങ്ങളുള്ളവര്‍ എന്നിവരെ ഒഴിവാക്കും. ഇടതു കൈയിലാണ് കുത്തിവയ്പ്. ആദ്യ ഡോസ് സ്വീകരിച്ച് 28ാം ദിവസം അടുത്ത ഡോസ് എടുക്കണം. വാക്‌സിനേഷനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. അതേസമയം കോവിഡ് വാക്സീനേഷന് വേണ്ടി സജ്ജീകരിക്കുന്ന ഒരു വാക്സീനേഷൻ കേന്ദ്രത്തിൽ ഒരു വാക്സീൻ മാത്രം ഉപയോഗിച്ചാൽ മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നല്‍കി. കോവാക്സിനോ കോവിഷീൽഡോ ഇവയിൽ ഏത് വേണമെന്ന് ലഭ്യതക്ക് അനുസരിച്ച് തീരുമാനിക്കാവുന്നതാണ്. രണ്ടാംതവണ കുത്തിവെയ്പ്പ് എടുക്കുമ്പോൾ ആദ്യം കുത്തിവെച്ച വാക്സീൻ തന്നെ കുത്തിവെക്കണം.