തിരുവനന്തപുരം: ശബരിമലയിൽ കേരളീയ ഭക്ഷണം നൽകുന്നത് ഈ മാസം 21മുതൽ ആരംഭിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ. രണ്ട് ദിവസം ഇടവിട്ടായിരിക്കും സദ്യ നൽകുന്നതെന്നും നിയമപ്രശ്നങ്ങൾ പരിഹരിക്കുമെന്നും കെ ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല മാസ്റ്റർ പ്ലാൻ ചർച്ചയ്ക്കായി നാളെ പ്രത്യേക യോഗം നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
നാളെ നടക്കുന്ന യോഗത്തിൽ ഉടൻ നടപ്പാക്കേണ്ടവയുടെ മുൻഗണന നിശ്ചയിക്കും. മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിനാവശ്യമായ പണമില്ലെന്നും അതിനാൽ സ്പോൺസർഷിപ്പ് സ്വീകരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഇടനിലക്കാരില്ലാതെ സ്പോൺസർമാരെ കണ്ടത്തുമെന്നും ജയകുമാർ വ്യക്തമാക്കി. നാളെ തിരുവനന്തപുരത്ത് ബോർഡ് ആസ്ഥാനത്താണ് മാസ്റ്റർ പ്ലാൻ യോഗം നടക്കുന്നത്.





























