പത്തനംതിട്ട : റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചശേഷം ടാര്‍ വില കൂടിയാല്‍ ആ തുക ഇനി സര്‍ക്കാര്‍ അധികമായി അനുവദിക്കേണ്ടന്ന ധനവകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ നിര്‍ദേശത്തിനെതിരേ കേരള ഗവ.കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ സമരത്തിലേക്ക്. ഇതോടെ സംസ്ഥാനത്ത് നടന്നുവരുന്ന 250-കോടിയില്‍ അധികം രൂപയുടെ റോഡ് നിര്‍മാണങ്ങള്‍ സ്തംഭിച്ചേക്കും.
കടുത്ത സാമ്പത്തികനഷ്ടം സഹിച്ച് പദ്ധതികളുമായി മുന്നോട്ടുപോകേെണ്ടന്നാണ് കരാറുകാരുടെ തീരുമാനം. അതുകൊണ്ടുതന്നെ അടിയന്തരമായി നടപ്പാക്കേണ്ട കുഴിയടയ്ക്കല്‍ ജോലികളും തടസപ്പെട്ടേക്കും. ടെന്‍ഡര്‍ നല്‍കുന്ന സമയത്തേക്കാള്‍ ടാര്‍ വിലയില്‍ വര്‍ധനവുണ്ടായാല്‍ ആ തുക സര്‍ക്കാര്‍ ഇതുവരെ കരാറുകാര്‍ക്ക് നല്‍കിയിരുന്നു.
വില കുറഞ്ഞാല്‍ ആ തുക കരാറുകാര്‍ തിരിച്ചടയ്ക്കാനും ബാധ്യസ്ഥരായിരുന്നു. ഇതിനിടെ വന്‍ തുക സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ടി വരുന്ന കരാറുകാര്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വില വ്യത്യാസം നല്‍കേണ്ടതില്ലെന്ന തീരുമാനം സര്‍ക്കാര്‍ െകെക്കൊണ്ടത്. ഇന്ധനവിലയിലെ മാറ്റത്തിനനുസരിച്ച് ടാര്‍ വിലയിലും അടിക്കടി മാറ്റം ഉണ്ടാകാറുണ്ട്. അടുത്തിടെവരെ ടാറിന് ബാരല്‍ വില 6500 രൂപയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ 9500-9600 രൂപയാണ് വിലയെന്ന് അസോസിയേഷന്‍ വ്യക്തമാക്കുന്നു. ചില സമയങ്ങളില്‍ വില പതിനായിരം രൂപയില്‍ അധികമാകും. മൂവായിരത്തില്‍ പരം രൂപയുടെ വ്യത്യാസം കോടികളുടെ നഷ്ടത്തിലേക്കാണ് കരാറുകാരെ നയിക്കുന്നത്. അതിനാല്‍ വിലവ്യതിയാന വ്യവസ്ഥ തുടരണമെന്നാണ് കരാറുകാരുടെ ആവശ്യം.
ടെന്‍ഡര്‍ ഘട്ടത്തില്‍ ടാറിന്‍റെ വില എന്താകുമെന്ന് കരാറുകാരന് മുന്‍കൂട്ടി നിശ്ചയിക്കാന്‍ കഴിയില്ല. പത്തുശതമാനത്തില്‍ കൂടുതല്‍ തുക ടെന്‍ഡറില്‍ എഴുതിയാല്‍ കരാര്‍ തള്ളും. കുറഞ്ഞ തുകയ്ക്ക് കരാര്‍ ഏറ്റെടുത്താല്‍ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുമെന്നും കരാറുകാര്‍ പറയുന്നു.