കൊച്ചി : കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരള ഹൈക്കോടതി അടച്ചു. ഏപ്രിൽ എട്ട് വരെയാണ് ഹൈക്കോടതി അടച്ചത്. അടിയന്തര പ്രാധാന്യമുള്ള കേസുകൾ മാത്രം പരിഗണിക്കാൻ ആഴ്ചയിൽ രണ്ട് ദിവസം സിറ്റിംഗ് ഉണ്ടാകും. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് അടിയന്തര പ്രാധാന്യമുള്ള കേസുകൾ പരിഗണിക്കുക.
വ്യക്തി സ്വാതന്ത്ര്യത്തെ ബാധിക്കുന്ന തരത്തിലുള്ള കേസുകൾ, ഹേബിയസ് കോർപ്പസ് ഹർജികള്‍, ജാമ്യാപേക്ഷകൾ എന്നിവ മാത്രമാകും ഇനിയുള്ള ദിവസങ്ങളിൽ കോടതി പരിഗണിക്കുക. ഇതിനായി പ്രത്യേക കോടതിയെയോ ബെഞ്ചിനെയോ നിയോഗിച്ചേക്കും. രാവിലെ ജഡ്ജിമാരെല്ലാം ചേർന്നുള്ള ഫുൾകോർട്ട് യോഗത്തിലാണ് തീരുമാനമെടുത്തത്. അതിനുശേഷം അഡ്വക്കേറ്റ് ജനറലും ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റും ചീഫ് ജസ്റ്റിസിനെ കണ്ടിരുന്നു. തുടർന്ന് എടുക്കേണ്ട ക്രമീകരണങ്ങളിൽ ചർച്ച നടത്തി. സർക്കാർ നിലപാട് അഡ്വക്കറ്റ് ജനറൽ അറിയിച്ചു.