പത്തനംതിട്ട : സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകളും വർക്ക് ഫ്രം ഹോം സംവിധാനങ്ങളും ആരംഭിച്ചതോടെ ഇന്റർ നെറ്റിന്റെ ഉപയോഗവും വർദ്ധിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ മൊബൈൽ ടവറുകൾ ഓരോ ദിവസവും കൈകാര്യം ചെയ്യുന്നത് അറുപത് ശതമാനം അധിക ഡേറ്റയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.
ടെലികോം ഓപ്പറേറ്റേഴ്സ് ആൻഡ് ടെലികോം ഇൻഫ്രാ പ്രൊവൈഡേഴ്സ് പുറത്തുവിട്ട കണക്കനുസരിച്ച് ഓരോ ടവറും മുൻപത്തേക്കാൾ ശരാശരി രണ്ടായിരം ജിബി അധിക ഡേറ്റയാണു കൈകാര്യം ചെയ്യേണ്ടത് എന്ന് വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ആകെ 16941 മൊബൈൽ ടവറുകളാണുള്ളത്. ഏറ്റവും കൂടുതൽ ടവറുകൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നത് മലപ്പുറം ജില്ലയിലാണ്.
ലോക്ഡൗണിനു മുൻപ് ഓരോ 4ജി ടവറും ശരാശരി പ്രതിദിനം കൈകാര്യം ചെയ്തിരുന്ന ഡേറ്റ 3.5 ടിബി ആയിരുന്നെങ്കിൽ നിലവിൽ ഓരോ 4ജി ടവറും ശരാശരി പ്രതിദിനം കൈകാര്യം ചെയ്യുന്നത് 5.5 ടിബി ഡേറ്റയാണ്. ലോക്ഡൗണിനു മുമ്പ് സംസ്ഥാനത്തെ മുഴുവൻ ശരാശരി പ്രതിദിന ഡേറ്റ ഉപഭോഗം 59293.5 ടിബിയായിരുന്നെങ്കിൽ ഇപ്പോൾ ശരാശരി ഉപഭോഗം 93175.5 ടിബി ആയി ഉയർന്നു. അതായത് അധികമായി വേണ്ടി വരുന്നത് 33882 ടിബി . ഡേറ്റ വിനിയോഗം വർധിച്ചതോടെ അനുബന്ധ പ്രശ്നങ്ങളും ഏറിയിട്ടുണ്ട്.
ഇതു പരിഹരിക്കാൻ കൂടുതൽ ടവറുകൾ സ്ഥാപിക്കുക മാത്രമാണു പരിഹാരമെന്ന് ടെലികോം രംഗത്തെ വിദഗ്ധർ പറയുന്നു. വർധിച്ച ഡേറ്റ വിനിയോഗത്തിന്റെ നാളുകളിൽ ഇനി സുഗമമായ പ്രവർത്തനത്തിന് 8000 – 10000 ടവറുകൾ കൂടി വേണ്ടി വരുമെന്നാണു കണക്ക്. ഇവയിൽ ഏറ്റവും കൂടുതൽ ടവറുകൾ വരുന്നത് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ ടൗൺ മേഖല കേന്ദ്രീകരിച്ചാകും. ഒരു ടവർ സ്ഥാപിക്കാൻ 25 ലക്ഷം രൂപ മുതൽ 50 ലക്ഷം വരെയാണ് ചെലവ്. ബിഎസ്എൻഎല്ലിനു മാത്രമായി സംസ്ഥാനത്ത് 3701 ടവറുകളാണുള്ളത് . മൊബൈൽ ഇന്റർനെറ്റ് സർവ്വീസ് ദാതാക്കൾ കൂടുതൽ ടവറുകൾ സ്ഥാപിച്ചാൽ മാത്രമേ നെറ്റ് ഉപയോഗം സാധാരണ ഗതിയിലേക്ക് മാറുവാൻ കഴിയു എന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്