അടൂര്‍ : രാജ്യത്തെ പ്രധാന ‘ഹെൽത്ത് ഹബ്’ എന്ന നിലയിൽ കേരളം മാറിക്കൊണ്ടിരിക്കുകയാണെന്നും വിദേശത്തുനിന്നുള്ളവർ ഇപ്പോൾ തന്നെ ചികിത്സക്കായി ഇവിടെ എത്തുന്നുണ്ടെന്നും ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോർജ് പറഞ്ഞു. അടൂർ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയിൽ ഹീമറ്റോളജി, പെയ്ൻ ആൻഡ് പാലിയേറ്റീവ് മെഡിസിൻ, ഇന്റര്‍വെൻഷണൽ റേഡിയോളജി വകുപ്പുകളുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു മന്ത്രി. ചെലവ് കുറവാണെന്നതും ഗുണനിലവാരം മെച്ചപ്പെട്ടതാണെന്നുമുള്ളതാണ് വിദേശത്തുള്ളവരെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്തിന്റെ പ്രധാന കാരണം.
സർക്കാർ ആശുപത്രിയുടെ കാര്യത്തിൽ നോർക്ക ലോക കേരളസഭ വഴി അതിനുള്ള സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. പ്രൈവറ്റ് ആശുപത്രികൾക്കും ഇതിൽ പങ്കു വഹിക്കാനുണ്ട് എന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഹെലിപ്പാഡുകൾ ഉണ്ടാകുന്നതും എയർ ആംബുലൻസ് കൂടുതൽ സജ്ജമാകുന്നു എന്നതും ഇതിനുള്ള സാധ്യത വർധിപ്പിക്കുന്നു. അമേരിക്കയിലും യൂറോപ്പിലുമുള്ള പലരും ചൂണ്ടിക്കാണിക്കുന്നത് അവിടെ ചെലവാകുന്ന തുക മതി ഇവിടെ വന്നു താമസിച്ചു ചികിൽസിച്ചു പോകുന്നത്തിന് എന്നാണ്, പ്രത്യേകിച്ചും ഡെന്റല്‍ കെയർ സംബന്ധമായ ചികിത്സയുടെ കാര്യത്തിൽ. ലൈഫ് ലൈൻ ആശുപത്രി ചെയർമാൻ ഡോ.എസ് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.
ഇമ്മാനുവേൽ മാർത്തോമ്മാ പള്ളി വികാരി റവ.വര്‍ഗീസ് ജോൺ, ആശുപത്രി ചാപ്ലിൻ ഫാ.സി ജോസഫ്, മെഡിക്കൽ ഡയറക്ടർ ഡോ.മാത്യൂസ് ജോൺ, നിയോനാറ്റോളജി വിഭാഗം മേധാവി ഡോ.ബിനു ഗോവിന്ദ്, കാർഡിയോളജി വിഭാഗം മേധാവി ഡോ.സാജൻ അഹമ്മദ് ഇസഡ്, കൺസൽട്ടന്റ് ഇന്റന്‍സിവിസ്റ്റ് ഡോ.ബെഞ്ചു ഷാജി വര്‍ഗീസ്, കൺസൽട്ടന്റ് ഹെമറ്റോളജിസ്റ്റ് ഡോ.രേഷ്മ ബെൻസൻ, സീനിയർ കൺസൽട്ടന്റ് അനെസ്തേറ്റിസ്റ്റ് ഡോ.രാംകുമാർ പി, കൺസൽട്ടന്റ് ഇന്റര്‍വന്‍ഷണല്‍ റേഡിയോളോജിസ്റ്റ് ഡോ.അരുൺ ഗോപാലകൃഷ്ണ പിള്ള, സി.ഇ.ഒ ഡോ.ജോർജ്ജ് ചാക്കച്ചേരി, കൺസൽട്ടന്റ് റേഡിയോളോജിസ്റ്റ് ഡോ.അജി രാജൻ എന്നിവർ സംസാരിച്ചു.





























