കോഴിക്കോട്: അടിസ്ഥാന ശമ്പളം 40000 രൂപയാക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ സമ്പൂര്‍ണ പണിമുടക്കിലേക്ക്. മാര്‍ച്ച് ഒന്‍പത് മുതൽ സമ്പൂര്‍ണ പണിമുടക്ക് ആരംഭിക്കുമെന്നും സമരം സ്വകാര്യ ആശുപത്രികളുടെ മുന്നിലേക്ക് മാറ്റുമെന്നും യുണൈറ്റഡ് നഴ്സസ്സ് അസോസിയേഷൻ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി. സര്‍ക്കാര്‍ ഇറക്കിയ കരട് വിജ്ഞാപനത്തിൽ 2018നെ അപേക്ഷിച്ച് തുച്ഛമായ വര്‍ധനവ് മാത്രമാണുള്ളത്. കേവലം 3000 രൂപയുടെ വര്‍ധനവ് മാത്രമാണുള്ളത്. അടിസ്ഥാന ശമ്പളം 40000 രൂപ വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ല. മാനേജ്മെന്‍റിനെ സഹായിക്കുന്ന കരട് വിജ്ഞാപനമാണ് സര്‍ക്കാര്‍ ഇറക്കിയത്. 40000 രൂപ ശമ്പളം നൽകുന്ന മാനേജ്മെന്‍റുകളെ സമരത്തിൽ നിന്ന് ഒഴിവാക്കും.
40000 രൂപ അടിസ്ഥാന ശമ്പളമാക്കി സർക്കാർ ഗസ്റ്റ് വിജ്ഞാപനം ഇറക്കണം. മാര്‍ച്ച് ഒന്‍പത് മുതൽ സമരം മാനേജ്മെന്‍റുകളുടെ മുന്നിലേക്ക് മാറ്റും. 40000 രൂപ അടിസ്ഥാന ശമ്പളം നൽകാത്ത എല്ലാ ആശുപത്രി മാനേജ്മെന്‍റുകള്‍ക്കെതിരെയും ശക്തമായ സമരം നടത്തും. സർക്കാർ കരട് വിജ്ഞാപനം ഇറക്കി ആരോഗ്യ പ്രവർത്തകരുടെ കണ്ണിൽ പൊടിയിടുകയാണ്. ആശുപത്രികൾ അവരുടെ ബാലൻസ് ഷീറ്റ് പുറത്തുവിടണം. സർക്കാർ എല്ലാ സ്വകാര്യ ആശുപത്രികളിലെയും ഫീസ് ഏകീകരിക്കണം. ശമ്പളം കൊടുക്കാൻ തയ്യാറാകുന്ന ആശുപത്രികളുമായി യുഎൻഎ ചര്‍ച്ച നടത്തും. 13 സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകൾ 40000 രൂപ ശമ്പളം നൽകാൻ തയ്യാറായിട്ടുണ്ട്.





























