തിരുവനന്തപുരം: എൽ.ഡി.എഫ് മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയാകുന്നു. ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷൻ പി.എ മുഹമ്മദ് റിയാസിന് പൊതുമരാമത്തും ടൂറിസവും നൽകി. ഐ.എൻ.എൽ എം.എൽ.എ അഹമ്മദ് ദേവർകോവിലിന് തുറമുഖം, മ്യൂസിയം, പുരാവസ്തു തുടങ്ങിയ വകുപ്പുകൾ നൽകി.
ജെ.ഡി.എസിലെ കെ.കൃഷ്ണൻകുട്ടിക്ക് വൈദ്യുതി വകുപ്പാണ് നൽകിയിരിക്കുന്നത്. കഴിഞ്ഞ മന്ത്രിസഭയിൽ ജെ.ഡി.എസ് ജലവിഭവമാണ് കൈകാര്യം ചെയ്തിരുന്നത്. എന്നാൽ ഈ വകുപ്പ് മറ്റ് ഘടകകക്ഷികളുമായി വെച്ചുമാറുന്നതിനാണ് സി.പി.എം കൈകാര്യം ചെയ്തിരുന്ന വൈദ്യുതി നൽകിയിരിക്കുന്നത്.
എൻ.സി.പിയിൽ നിന്ന് ഗതാഗതം എടുത്തുമാറ്റുമെന്നാണ് സൂചന. പകരം വനംവകുപ്പായിരിക്കും നൽകുകയെന്നാണ് സൂചന. വകുപ്പ് മാറ്റത്തിൽ എൻ.സി.പിക്ക് അതൃപ്തിയുണ്ടെന്നും റിപ്പോർട്ട് പുറത്തുവരുന്നു. സി.പി.ഐ ഭരിച്ചിരുന്ന വനംവകുപ്പ് ഘടകകക്ഷികൾക്ക് നൽകാൻ വിട്ടുനൽകുകയായിരുന്നു.
മുന്നണിയിലെ പുതിയ ഘടകകക്ഷിയായ കേരള കോൺഗ്രസ് എമ്മിന് ജലവിഭവം , ജലസേചനം എന്നിവ നൽകിയേക്കുമെന്നാണ് സൂചന. കൃഷിയാണ് കേരള കോൺഗ്രസ് ചോദിച്ചതെങ്കിലും അത് വിട്ടുനൽകുന്നതിൽ സി.പി.ഐ വിമുഖത പ്രകടിപ്പിച്ചിരുന്നു. വൈദ്യുതി, പൊതുമരാമത്ത് വകുപ്പ് സി.പി.എം നൽകിയെങ്കിലും താൽപര്യമില്ലെന്ന നിലപാടാണ് കേരള കോൺഗ്രസ് സ്വീകരിച്ചത്.