ദില്ലി : കെ കെ ശൈലജയെ രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയത് അടുത്ത സിപിഎം കേന്ദ്ര കമ്മിറ്റി യോഗം വിലയിരുത്തും. വിഷയം ഉന്നയിക്കാൻ ചില കേന്ദ്ര നേതാക്കൾ തീരുമാനിച്ചു. പല നേതാക്കൾക്കും വിഷയത്തിൽ കടുത്ത അതൃപ്തിയുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. പുതുമുഖങ്ങളെ മന്ത്രിസഭയിൽ കൊണ്ടുവരുമെന്ന് പറഞ്ഞപ്പോഴും കെ കെ ശൈലജയ്ക്ക് ഇളവുണ്ടാകുമെന്നായിരുന്നു കേന്ദ്ര നേതാക്കൾ കരുതിയിരുന്നത്.
പഴയ ടീമിനെ മുഴുവനായി മാറ്റുകയെന്നത് സംസ്ഥാന കമ്മിറ്റി ഏക കണ്ഠമായി എടുത്ത തീരുമാനമെന്നാണ് സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോ യോഗവും അടുത്ത മാസം ചേരാനാണ് സാധ്യത അപ്പോൾ ഈ വിഷയം ചർച്ച ചെയ്യും. റിയാസിനെ മന്ത്രിയാക്കതിനെ പറ്റിയും ചോദ്യങ്ങൾ ഉയരും. ദേശീയ തലത്തിൽ സിപിഎമ്മിനെതിരെ ആരോപണങ്ങൾ ഉയരാനുള്ള സാധ്യത നിലനിൽക്കെയാണ് കേന്ദ്ര നേതൃത്വത്തിന്റെ നീക്കം.