തിരുവനന്തപുരം : മഴക്കെടുതിയിൽ സംസ്ഥാനത്താകെ മരിച്ചവരുടെ എണ്ണം 11 ആയി. 30 വീടുകൾ പൂർണമായും 293 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. 273 ക്യാമ്പുകളിലായി 7674 പേരാണ് ഉള്ളത്. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്നും വീടു തകർന്നവർക്കും നാശനഷ്ടം സംഭവിച്ചവർക്കുമുള്ള ധനസഹായം സമയബന്ധിതമായി തന്നെ നൽകുമെന്നും റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ പറഞ്ഞു.
പത്തനംതിട്ടയിൽ ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്ന് മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റുമെന്നും പമ്പയിൽ അതിതീവ്ര വെള്ളപ്പൊക്കം എന്ന മുന്നറിയിപ്പ് കിട്ടിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം 2, ആലപ്പുഴ2, ഇടുക്കി2, മലപ്പുറം 4, കോഴിക്കോട് 1 എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിൽ മരിച്ചവരുടെ എണ്ണം. പത്തനംതിട്ട 75,ആലപ്പുഴ 14, കോട്ടയം64, ഇടുക്കി 13, എറണാകുളം7, തൃശൂർ6, കോഴിക്കോട് 36, വയനാട് 28, കണ്ണൂർ 18, കാസർകോട് 6 എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിൽ തുറന്ന ക്യാമ്പുകളുടെ എണ്ണം.
കൊല്ലം-1, ആലപ്പുഴ-2, കോട്ടയം- 3, ഇടുക്കി- 14, എറണാകുളം-1, തൃശൂർ -1, പാലക്കാട്1, മലപ്പുറം 4, കോഴിക്കോട് 2, കണ്ണൂർ 1 എന്നിങ്ങനെയാണ് ജില്ലാഅടിസ്ഥാനത്തിൽ പൂർണമായും തകർന്ന വീടുകളുടെ എണ്ണം. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കുള്ള സർക്കാർ ധനസഹായവും വീട് തകർന്നവർക്കും നാശനഷ്ടം സംഭവിച്ചവർക്കുമുള്ള ധനസഹായവും സമയബന്ധിതമായി നൽകും. വില്ലേജ് ഓഫീസർമാർ നൽകുന്ന പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആദ്യഗഡു ധനസഹായം ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്തിക്കുമെന്ന് മന്ത്രി എ.പി അനിൽകുമാർ പറഞ്ഞു.




























