കൊച്ചി: കേരളത്തിലെ റെയിൽ യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ കൂടുതൽ മെമു ട്രെയിനുകൾ വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ സംസ്ഥാനത്തിന് വീണ്ടും നിരാശ. ഈ സാമ്പത്തികവർഷം പുറത്തിറക്കുന്ന 30 പുതിയ മെമു റേക്കുകളിൽ ഒരെണ്ണം പോലും കേരളത്തിന് ലഭിക്കില്ല. ഉത്തരേന്ത്യൻ റെയിൽവേ സോണുകൾക്കാണ് പുതിയ റേക്കുകൾ അനുവദിച്ചിരിക്കുന്നത്. ദക്ഷിണ റെയിൽവേയ്ക്കും ഇത്തവണ മെമു അനുവദിച്ചിട്ടില്ല. തിരുവനന്തപുരം ഡിവിഷനിൽ നിലവിൽ എട്ട് മെമു ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. ഇവയുടെ കോച്ചുകളുടെ എണ്ണം 16 ആയി ഉയർത്തണമെങ്കിൽ 50 കോച്ചുകൾ അധികമായി ആവശ്യമാണ്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കോച്ചുകളുടെ എണ്ണം വർധിപ്പിക്കേണ്ട സാഹചര്യമുണ്ടായിട്ടും പുതിയ മെമു റേക്കുകൾ അനുവദിക്കാത്തത് കേരളത്തിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
16 കോച്ചുകളുള്ള മെമു റേക്കുകളുടെ അറ്റകുറ്റപ്പണിക്കായി കൊല്ലം ഷെഡിൽ കോടിക്കണക്കിന് രൂപ ചെലവഴിച്ച് സൗകര്യങ്ങൾ ഒരുക്കിയിരുന്നു. എന്നാൽ ആവശ്യമായ റേക്കുകൾ ലഭിക്കാത്തതിനാൽ ഷെഡിന്റെ പ്രവർത്തനം പൂർണതോതിൽ പ്രയോജനപ്പെടുത്താൻ കഴിയാത്ത സ്ഥിതിയാണ്. സംസ്ഥാനത്തിലൂടെ സർവീസ് നടത്തുന്ന ഐസിഎഫ് നിർമിത പാസഞ്ചർ ട്രെയിനുകൾ ഘട്ടംഘട്ടമായി മാറ്റി മെമു ട്രെയിനുകളാക്കാനും പുതിയ റേക്കുകൾ ആവശ്യമാണ്. ഇതിനായി ഏകദേശം 10 മെമു റേക്കുകളാണ് കേരളത്തിന് ആവശ്യമുള്ളത്. നിലവിലെ സാഹചര്യത്തിൽ ഒരു റേക്ക് പോലും അനുവദിക്കാത്തത് സംസ്ഥാനത്തെ റെയിൽ യാത്രാ സൗകര്യങ്ങളുടെ വികസനത്തെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.






























