തിരുവനന്തപുരം : മുന്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖര്‍ ഉപാധ്യക്ഷനായി സംസ്ഥാന ആസൂത്രണ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. മുഖ്യമന്ത്രി അധ്യക്ഷനായ ബോര്‍ഡില്‍ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, സി.പി. ജോണ്‍ എന്നിവരാണ് മറ്റംഗങ്ങള്‍. കേരളാ കേഡറില്‍നിന്നുള്ള 1970 ബാച്ച് ഉദ്യോഗസ്ഥനായ ചന്ദ്രശേഖര്‍ 2011ലാണ് സര്‍വീസില്‍നിന്നു വിരമിച്ചത്. ചന്ദ്രശേഖര്‍ ഇതിനു മുന്‍പ് 2016 വരെ അഞ്ചു വര്‍ഷത്തോളം സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ വൈസ് ചെയര്‍മാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ ധനകാര്യ മന്ത്രാലയത്തില്‍ റവന്യൂ സെക്രട്ടറിയായും കേരള സര്‍ക്കാരില്‍ ധനകാര്യ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്‌പൈസസ് ബോര്‍ഡിന്റെ സ്ഥാപക ചെയര്‍മാനും ചെയര്‍മാനുമായും ട്രേഡ് പോളിസി വിഭാഗം ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് യുഡിഎഫ് സർക്കാരിനായി ധവളപത്രം തയാറാക്കിയ സമിതിയുടെ അധ്യക്ഷനും കെ.എം.ചന്ദ്രശേഖര്‍ ആയിരുന്നു. ലഭ്യമായ വിഭവങ്ങളെക്കുറിച്ചുളള ശാസ്ത്രീയ വിശകലനങ്ങളുടെ അടിസ്ഥാനത്തില്‍ വികസന പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സര്‍ക്കാരിനെ സഹായിക്കുകയാണ് പ്ലാനിങ് ബോര്‍ഡിന്റെ ചുമതല.






























