ന്യൂഡല്‍ഹി : അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് സുപ്രിംകോടതി. സിബിഐ അന്വേഷണവും സമഗ്രമായ ഓഡിറ്റിംഗും ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹരജികൾ പരിഗണിക്കവേയായിരുന്നു പരമോന്നത കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്നലെ(തിങ്കള്‍) ഹരജികൾ പരിഗണിച്ചത്. “ഞങ്ങൾ ഒരു മുന്നറിയിപ്പ് നൽകുകയാണ്. വിഷയത്തില്‍ രാഷ്ട്രീയം കളിക്കരുത്. കോടതികൾ അതിനുള്ളതല്ല. ശിക്ഷാനിയമപ്രകാരം പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നടന്നൊരു ലളിതമായ കേസാണ്.
ന്യായമായും നിഷ്പക്ഷമായും അന്വേഷിക്കണം. കൃത്യമായ നിഗമനത്തിൽ എത്തിച്ചേരുകയും വേണം”- ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. കേസിൽ ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉത്തർപ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. കേസിൽ നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയ മുതിർന്ന ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) തന്നെ തുടർ അന്വേഷണത്തിന്റെ മേൽനോട്ടം നൽകുന്ന കാര്യം പരിഗണിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദ്ദേശിച്ചു.
കേസിൽ അടുത്ത വാദം കേൾക്കുന്ന ജൂലൈ 27ന് സർക്കാരിന്റെ നിലപാട് അറിയിക്കാനും അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് പരിശോധിക്കാനും സുപ്രിംകോടതി തീരുമാനിച്ചു. ക്ഷേത്ര ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളിൽ സി.ബി.ഐഅന്വേഷണം, സി.എ.ജി ഓഡിറ്റ്, ഫോറൻസിക് ഓഡിറ്റ് എന്നിവ വേണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. ക്ഷേത്രത്തിനായി നൽകിയ സ്വർണവും വെള്ളിയും കാണാതായെന്നും സംഭാവനയായി ലഭിച്ച തുകയ്ക്ക് കൃത്യമായ കണക്കില്ലെന്നും സീനിയർ അഡ്വക്കേറ്റ് ദേവദത്ത് കാമത്ത് ഹരജിക്കാർക്കുവേണ്ടി വാദിച്ചു. ഇക്കഴിഞ്ഞ ജൂണിലാണ് തട്ടിപ്പ് കേസ് പുറത്ത് വന്നത്.






























