എഐയിലേക്ക് ചുവടുമറാൻ മത്സരിക്കുന്ന കമ്പനികൾക്ക് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല. എഐ ടൂളുകൾ വ്യാപകമായി വിന്യസിക്കാൻ ഒരുങ്ങുന്ന കമ്പനികൾക്ക് ഇരട്ടി വില നൽകേണ്ടി വരുമെന്ന് എക്‌സ് പോസ്റ്റിൽ അദ്ദേഹം വാദിക്കുന്നു. പണമായും എഐ ടൂളുകൾ ഉപയോഗിക്കുമ്പോൾ വെളിപ്പെടുത്തേണ്ടിവരുന്ന വിവരങ്ങളായുമാണ് ഇത്തരത്തിൽ ഇരട്ടി വില നൽകേണ്ടിവരുന്നത്. ഓരോ പ്രോംപ്റ്റ് വഴിയും ഓരോ തിരുത്തലിലൂടെയും സുപ്രധാന വിവരങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നുവെന്ന് നാദെല്ല ചൂണ്ടിക്കാട്ടുന്നു.
ഒരു എഐ മോഡൽ എത്രത്തോളം മികച്ച പ്രകടനം കാഴ്ചവെക്കണമെന്ന് ആഗ്രഹിക്കുന്നുവോ അത്രയധികം വിവരങ്ങൾ അതിന് നൽകേണ്ടി വരും. ഇരട്ടി വിലയാണ് അത്തരത്തിൽ നൽകേണ്ടിവരുന്നത്. ഒരിക്കൽ പണമായും മറ്റൊരിക്കൽ അതിനേക്കാൾ വിലപ്പെട്ട മറ്റൊന്നായും വില നൽകേണ്ടിവരും. ‘നിങ്ങൾ വാങ്ങിയ ടൂൾ ഉപയോഗിക്കുമ്പോൾ വിൽപ്പനക്കാരൻ നിങ്ങളെക്കുറിച്ച് കൂടുതൽ കൂടുതൽ പഠിച്ചുകൊണ്ടിരിക്കുന്നു. അതേസമയം വിൽപ്പനക്കാരൻ നിങ്ങളെക്കുറിച്ച് എന്തെല്ലാം പഠിക്കുന്നു എന്നതിനെക്കുറിച്ച് നിങ്ങൾക്ക് വളരെ കുറഞ്ഞ അറിവ് മാത്രമേ ഉണ്ടാകുകയുള്ളൂ’- നാദെല്ല പറഞ്ഞു.
ഓരോ പ്രോംപ്റ്റും, തിരുത്തലും, വിലയിരുത്തലും വിവരങ്ങൾ കൈമാറുന്നു. ഇത് ഒരു എതിരാളിക്ക് സാധാരണ നിലയിൽ ഒരിക്കലും ലഭ്യമാകാത്ത വിവരങ്ങളായിരിക്കും. വിവര ചോർച്ച തിരിച്ചറിയാൻ കഴിയാത്തവിധം ഉള്ളതുമായിരിക്കും.
ചെറുതും വിലകുറഞ്ഞതുമായ എഐ മോഡലുകൾ വികസിപ്പിക്കാൻ ഉപയോഗിക്കുന്ന പരിശീലന രീതിയായ ഡിസ്റ്റിലേഷനെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന എഐ കമ്പനികളുടെ നീക്കത്തെയും അദ്ദേഹം വിമർശിച്ചു. പൊതു ഡാറ്റ ഉപയോഗിച്ച് എഐയെ പരിശീലിക്കാൻ അവകാശമുണ്ടെന്ന് വാദിക്കുന്ന എഐ ലാബുകൾ അവരിൽനിന്ന് പഠിക്കാനുള്ള മറ്റുള്ളവരുടെ അവകാശത്തെ എതിർക്കുന്നത് വൈരുധ്യമായി തോന്നുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യു.എസിലെയടക്കം പ്രമുഖ എഐ കമ്പനികൾ ചൈനീസ് കമ്പനികൾക്കെതിരെയാണ് പലപ്പോഴും ഡിസ്റ്റിലേഷൻ സംബന്ധിച്ച വിമർശനം ഉന്നയിക്കാറുള്ളത്.
ചൈനീസ് കമ്പനികളായ DeepSeek, Moonshot AI, MiniMax എന്നിവ Claude എഐ മോഡലിൽ നിന്ന് ഡിസ്റ്റിൽ ചെയ്യുന്നതിനായി വ്യാജ അക്കൗണ്ടുകൾ പ്രവർത്തിപ്പിച്ചതായി പ്രമുഖ എൈ കമ്പനിയായ ആന്ത്രോപിക് അടുത്തിടെ വാദിച്ചിരുന്നു. പിന്നാലെയാണ് മൈക്രോസോഫ്റ്റ് സിഇഓയുടെ ഇത്തരം പരാമർശങ്ങൾ എന്നത് ശ്രദ്ധേയമാണ്.
































