കണ്ണൂർ : ഡോ. എം.കെ. റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നതിൽ അടിസ്ഥാനപരമായ കാര്യങ്ങൾ പോലും ചെയ്യാതിരുന്നത് ക്രൈംബ്രാഞ്ചിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയെന്ന് ആരോപണം. കോടതി വളപ്പിലുണ്ടായ നാടകീയ രംഗങ്ങളും അന്വേഷണ സംഘത്തെ പ്രതിരോധത്തിലാക്കി. അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ഒന്നാം പ്രതിയായ ഡോ. റാമിനെ ഇന്നലെ അറസ്റ്റ് ചെയ്തെങ്കിലും കോടതി വിട്ടയച്ചിരുന്നു. അതേസമയം ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയിട്ടില്ലെന്നും എന്നാൽ അന്വേഷണവുമായി സഹകരിക്കുമെന്നും ഡോ. എം.കെ. റാമിന്റെ അഭിഭാഷകൻ കിഷോർ പറഞ്ഞു.
റാം കണ്ണൂരിൽ തന്നെയുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരുടെ അടുത്തേക്ക് പോകേണ്ടതുണ്ടോ എന്ന് തീരുമാനിച്ചിട്ടില്ല. നടപടിക്രമങ്ങൾ പാലിക്കാതെയാണ് റാമിനെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് പോലീസിന് വീണ്ടും റാമിനെ അറസ്റ്റ് ചെയ്യേണ്ടി വരും. അതിനു ശേഷമേ കോടതിയിൽ ഹാജരാക്കാൻ സാധിക്കൂ. റാമിനെ റിമാൻഡ് ചെയ്തേക്കാമെന്നും അദ്ദേഹം പറഞ്ഞു. വിവാദമായ കേസിലെ പ്രതിയെ മൂന്നു മാസത്തിന് ശേഷമാണ് പിടികൂടിയത്. പക്ഷേ, നടപടിക്രമം പാലിക്കാതെ അറസ്റ്റ് രേഖപ്പെടുത്തിയതിനാൽ കോടതി വിട്ടയച്ചു. അറസ്റ്റിന്റെ കാരണങ്ങൾ ബോധ്യപ്പെടുത്തി എഴുതി നൽകണമെന്നത് പാലിച്ചില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു.
ഇത് അംഗീകരിച്ചാണ് റാമിനെ ഇന്നലെ രാത്രി 7.30ന് കോടതി വിട്ടയച്ചത്. തുടർന്ന് നാടകീയ രംഗങ്ങൾ കോടതി പരിസരത്ത് അരങ്ങേറി. റാമിനെ കോടതി വളപ്പിൽ നിന്ന് തന്നെ പോലീസ് ബലമായി കസ്റ്റഡിയിലെടുത്ത് വണ്ടിയിൽ കയറ്റിക്കൊണ്ടുപോയി. ഇതോടെ ഭാര്യയും ബന്ധുക്കളും ബഹളമുണ്ടാക്കി. പിന്നാലെ റാമിന്റെ ബന്ധുവിനേയും വാഹനത്തിൽ കയറ്റിക്കൊണ്ടുപോയെങ്കിലും തിരികെ കോടതി പരിസരത്ത് തന്നെ ഇറക്കിവിട്ടു. എന്നാൽ റാമിനെ പിടികൂടിയില്ലെന്നും ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടിസ് നൽകുകയാണ് ചെയ്തതെന്നുമാണ് ഡിവൈഎസ്പി പറഞ്ഞത്. ഇതിനിടെ റാമിനെ പോലീസ് വിട്ടയച്ചിരുന്നു.






























