തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത ദിവസങ്ങളിലും മഴ വ്യാപകമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം തെക്കുപടിഞ്ഞാറൻ കാലവർഷം അടുത്ത 3 മുതൽ 4 ദിവസങ്ങൾക്കുള്ളിൽ കേരളത്തിലേക്കും തമിഴ്നാട്ടിലെ ചില ഭാഗങ്ങളിലേക്കും പ്രവേശിക്കാനുള്ള അനുകൂല സാഹചര്യം രൂപപ്പെട്ടിട്ടുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
മഴ ശക്തമാകുമെന്ന പ്രവചനത്തെ തുടർന്ന് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ജൂൺ 3 ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലും ജൂൺ 4 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട് ഉള്ളത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴ ലഭിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കുപടിഞ്ഞാറൻ അറബിക്കടൽ, തെക്കുകിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ് മേഖലകൾ ഉൾപ്പെടെ കൂടുതൽ പ്രദേശങ്ങളിലേക്ക് കാലവർഷം വ്യാപിക്കുന്നതിനുള്ള അനുകൂല സാഹചര്യങ്ങളാണ് നിലവിലുള്ളത്. ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങളിലേക്കും കാലവർഷത്തിന്റെ വ്യാപനം തുടരാൻ സാധ്യതയുണ്ട്.
തെക്കുകിഴക്കൻ അറബിക്കടലിനും കേരള തീരത്തിനും സമീപമായി ഉയർന്ന അന്തരീക്ഷ പാളികളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതും മഴ ശക്തിപ്പെടാൻ കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തെക്കുപടിഞ്ഞാറൻ അറബിക്കടലിനും ബംഗാൾ ഉൾക്കടലിനും മുകളിലായും സമാന കാലാവസ്ഥാ സംവിധാനങ്ങൾ സജീവമാണ്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ജൂൺ 4 വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കടലിൽ പോകാൻ പദ്ധതിയിടുന്ന മത്സ്യത്തൊഴിലാളികൾ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.





























