കൊല്ലം : പേവിഷബാധ നിയന്ത്രണത്തിന് ഗോവയിൽ ‘മിഷൻ റാബിസ്’ എന്ന സംഘടന നടപ്പാക്കിയ പരിപാടികൾ കണ്ട് പഠിക്കാന്‍ കേരളവും ഒരുങ്ങുന്നു. സംഘടന നടപ്പാക്കിയ പദ്ധതികൾ പഠിച്ചശേഷമാകും സംസ്ഥാനത്ത് തെരുവുനായ നിയന്ത്രണപരിപാടികൾ നടപ്പാക്കുക. ഏഷ്യയിലും ആഫ്രിക്കയിലും പ്രവർത്തനപരിചയത്തിന്‍റെ പിൻബലത്തോടെ 2014-ലാണ് ഗോവയിൽ മിഷൻ റാബിസ് പ്രവർത്തനം തുടങ്ങുന്നത്.
നായ്ക്കൾക്ക് കുത്തിവെപ്പ്, സ്കൂൾകുട്ടികൾക്കും പൊതുജനങ്ങൾക്കുമുള്ള തുടർച്ചയായ ബോധവത്കരണം, അടിയന്തരസഹായത്തിന് ഹോട്ട്‌ലൈൻ തുടങ്ങിയവ സംഘടന സമയബന്ധിതമായി നടപ്പാക്കി. വർഷങ്ങൾക്കുള്ളിൽ പേവിഷബാധമൂലമുള്ള മരണങ്ങളും ജന്തുജന്യരോഗങ്ങളുമില്ലാത്ത സംസ്ഥാനമായി ഗോവ മാറുകയായിരുന്നു.
ഈ മാതൃക ബെംഗളൂരു, മുംബൈ, റാഞ്ചി, നീലഗിരി, കാർവാർ, സിന്ധുദുർഗ് തുടങ്ങിയിടങ്ങളിലെല്ലാം ഇപ്പോൾ പിന്തുടരുന്നുണ്ടെന്ന് മിഷൻ റാബിസ് ഡയറക്ടർ ഡോ. മുരുകൻ അപ്പുപിള്ള പറഞ്ഞു. നായകളിൽ പേവിഷബാധയുടെ ലക്ഷണങ്ങൾ, അക്രമസ്വഭാവം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ വിവരം അറിയിക്കാനുള്ള ഹോട്ട്‌ലൈൻ സംവിധാനം ഗോവയിൽ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. അപകടകാരികളായ നായകൾക്ക് മനുഷ്യരുമായും മറ്റു ജീവികളുമായും സമ്പർക്കമുണ്ടാകാതെ മാറ്റിപ്പാർപ്പിക്കാനും അടിയന്തര സംവിധാനമൊരുക്കുന്നുണ്ട്.
ഇതുവഴി ജനങ്ങളെയും മറ്റ് ജീവികളെയും സുരക്ഷിതരാക്കാനാകും. ഉൾപ്രദേശങ്ങളിലുള്ള നായ്ക്കളെപ്പോലും പിടികൂടി കുത്തിവെപ്പിന് വിധേയമാക്കാനുള്ള സൗകര്യങ്ങൾ മിഷൻ റാബിസിനുണ്ട്. ഇടവേളകളില്ലാതെയുള്ള കുത്തിവെപ്പുകളും ബോധവത്കരണ പ്രവർത്തനങ്ങളുമാണ് ഗോവയിൽ ഫലംകണ്ടത്.































