തിരുവനന്തപുരം : തീവ്ര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്താൻ പൊതുമേഖലാ സ്ഥാപനങ്ങളിൽ വ്യാപക പരിഷ്കാരങ്ങൾ വേണമെന്ന് സംസ്ഥാന സർക്കാരിന്റെ ധവളപത്രം. സംസ്ഥാന ഖജനാവിന് ഭാരമായി തുടരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകുന്ന രീതിയിൽ പുനഃസംഘടിപ്പിക്കണമെന്നാണ് സമിതി മുന്നോട്ടുവെച്ച പ്രധാന നിർദേശം. ധവളപത്രത്തിലെ ശുപാർശകൾ പ്രകാരം, കെഎസ്ഇബി ഉൾപ്പെടെയുള്ള പ്രധാന പൊതുയൂട്ടിലിറ്റി സ്ഥാപനങ്ങൾ സാമ്പത്തികമായി സ്വയംപര്യാപ്തമാകേണ്ടതുണ്ട്. സാമൂഹിക ഉത്തരവാദിത്തങ്ങളുടെ പേരിൽ പ്രവർത്തനക്ഷമതക്കുറവും സാമ്പത്തിക അച്ചടക്കമില്ലായ്മയും അനുവദിക്കരുതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പൊതുസബ്സിഡികൾ സ്ഥാപനങ്ങൾക്ക് നൽകുന്നതിനുപകരം അർഹരായ ഉപഭോക്താക്കൾക്ക് നേരിട്ട് നൽകുന്ന ഡിബിടി സംവിധാനം വ്യാപകമാക്കണമെന്നും നിർദേശമുണ്ട്.
പൊതുജനങ്ങൾക്ക് അനിവാര്യമായ സേവനങ്ങൾ ഉപഭോക്തൃ നിരക്കുകൾ വഴി നിലനിർത്താൻ കഴിയാത്ത സാഹചര്യത്തിൽ സർക്കാർ പൂർണ സബ്സിഡി നൽകണമെന്നും സമിതി അഭിപ്രായപ്പെടുന്നു. ഭാവിയിലെ വ്യവസായ വികസനം മുൻനിർത്തി സംസ്ഥാനത്തിന്റെ വൈദ്യുതി ഉൽപാദന ശേഷി വർധിപ്പിക്കണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സെന്ററുകൾ, ഡിജിറ്റൽ സേവനങ്ങൾ തുടങ്ങിയ മേഖലകളുടെ വളർച്ചയ്ക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കാൻ സൗരോർജം, ജലവൈദ്യുതി, ആണവോർജം തുടങ്ങിയ മേഖലകളിൽ കൂടുതൽ നിക്ഷേപം ആകർഷിക്കണമെന്നും വിതരണ-സംഭരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. ലാഭത്തിൽ പ്രവർത്തിക്കുന്ന ബെവ്കോയും നഷ്ടത്തിൽ തുടരുന്ന സപ്ലൈകോയും ഒരൊറ്റ കോർപ്പറേഷനായി ലയിപ്പിക്കണമെന്നതാണ് മറ്റൊരു ശ്രദ്ധേയ ശുപാർശ. ഇതിലൂടെ ബെവ്കോയുടെ ലാഭം ഉപയോഗപ്പെടുത്തി സപ്ലൈകോയുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനും സർക്കാരിന്റെ നികുതി ഭാരം നിയന്ത്രിക്കാനും കഴിയുമെന്നാണ് വിലയിരുത്തൽ.
തുടർച്ചയായി നഷ്ടം നേരിടുന്ന പൊതുമേഖലാ സ്ഥാപനങ്ങളിൽ തന്ത്രപ്രധാനമല്ലാത്തവയ്ക്ക് സ്വകാര്യവൽക്കരണം, ഓഹരി വിറ്റഴിക്കൽ, അല്ലെങ്കിൽ അടച്ചുപൂട്ടൽ എന്നിവ ഉൾപ്പെടെയുള്ള മാർഗങ്ങൾ പരിഗണിക്കണമെന്നും റിപ്പോർട്ട് പറയുന്നു. അതേസമയം ജീവനക്കാരുടെ താൽപര്യങ്ങളും തൊഴിൽ സുരക്ഷയും ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഭൂമിയും മറ്റ് ആസ്തികളും കൂടുതൽ ഉൽപാദനക്ഷമമായ മേഖലകളിലേക്ക് മാറ്റി വിനിയോഗിക്കണമെന്നും ശുപാർശ ചെയ്യുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലെ സാമ്പത്തിക സുതാര്യത ഉറപ്പാക്കുന്നതിനായി എല്ലാ സ്ഥാപനങ്ങളും സമയബന്ധിതമായി ഓഡിറ്റ് പൂർത്തിയാക്കി സാമ്പത്തിക കണക്കുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്നും ധവളപത്രം ആവശ്യപ്പെടുന്നു.





























