ന്യൂഡൽഹി: രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീംകോടതിയിൽ കേരളത്തിന്റെ വാദം പൂർത്തിയായി. ഗവർണർ എതിരാളിയല്ല ജനങ്ങളോട് ബാധ്യസ്ഥനെന്ന് കേരളം സുപ്രീം കോടതിയിൽ പറഞ്ഞു. ഗവർണർ നിയമനിർമ്മാണ സഭയുടെ ഭാഗമാണ്. ഗവർണർ ശത്രുത മനോഭാവത്തിൽ അല്ല പ്രവർത്തിക്കേണ്ടതെന്നും പാസാക്കുന്ന ബില്ലുകളെ കുറിച്ച് ഗവർണർക്ക് കൃത്യമായ ധാരണയുണ്ടെന്നും കേരളം വ്യക്തമാക്കി. സംസ്ഥാനത്തെ ജനങ്ങളുടെ ഇച്ഛയ്ക്ക് അനുസരിച്ച് വേണം പ്രവർത്തിക്കേണ്ടത്.
ബില്ലുകൾ റദ്ദാക്കപ്പെടുമ്പോൾ അതിന്റെ കാരണവും പറയണം. നിയമസഭയുടെ പ്രവർത്തനം അട്ടിമറിക്കാൻ ഗവർണർക്ക് കഴിയില്ല. മന്ത്രിമാരുമായി ബില്ലിനെ കുറിച്ച് സംസാരിച്ചതിനുശേഷം ബില്ല് തടഞ്ഞുവെക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും കേരളം വാദത്തിൽ ചൂണ്ടിക്കാട്ടി. ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ ആയിരുന്ന സമയത്ത് മന്ത്രിമാരുമായി ചർച്ച നടത്തിയത് മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാൽ കോടതിയിൽ പരാമർശിച്ചു. സംസ്ഥാനങ്ങളിലും സർക്കാരുകളുമായി സഹകരിച്ച് ആണ് ഗവർണർമാർ പ്രവർത്തിക്കുന്നത്.






























