കൊല്ലം : പുതുതലമുറ വോട്ടർമാരെയും വിദ്യാർഥികളെയും പാർട്ടിയോട് അടുപ്പിക്കുന്നതിന്റെ ഭാഗമായി, ബി.ജെ.പി.യുടെ പ്രത്യേക ഔട്ട്റീച്ച് പരിപാടി തീരുമാനിച്ചത് ശ്രീകൃഷ്ണജയന്തിദിവസം. സംഘപരിവാർ സംഘടനകളുടെ അമർഷത്തെ തുടർന്ന് പരിപാടി റദ്ദാക്കി. അന്നേദിവസം ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശോഭായാത്രയടക്കമുള്ള പരിപാടികൾ നടക്കുന്ന സമയത്ത് ബി.ജെ.പി. ദേശീയ അധ്യക്ഷൻ നിതിൻ നബീൻ പങ്കെടുക്കുന്ന ജെൻസീ സംഗമം തീരുമാനിച്ചതിൽ ആർ.എസ്.എസ്.നേതൃത്വവും അമർഷം രേഖപ്പെടുത്തിയതായാണ് വിവരം. ഒടുവിൽ പരിപാടി റദ്ദാക്കാൻ ബി.ജെ.പി.നേതൃത്വം തീരുമാനിക്കുകയായിരുന്നു. 30-ന് ഇതുമായി ബന്ധപ്പെട്ട് ചേരാനിരുന്ന ആലോചനയോഗമടക്കം മാറ്റി.
ദേശീയ പ്രസിഡന്റിന്റെ കേരളസന്ദർശന പരിപാടിതന്നെ റദ്ദാക്കുകയും ചെയ്തു. വിവിധ ഉപസമിതികൾ രൂപവത്കരിച്ച് ബി.ജെ.പി. പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. ആദ്യം ഓഗസ്റ്റ് 28, 29 തീയതികളിൽ നിശ്ചയിച്ചിരുന്ന പരിപാടി പിന്നീട് സെപ്റ്റംബർ നാല്, അഞ്ച് തീയതികളിലേക്ക് മാറ്റുകയായിരുന്നു. നാലിന് കണ്ണൂരിലായിരുന്നു പ്രധാന പരിപാടി. യുവജനക്കൂട്ടായ്മയിലും ബലിദാനികളുടെ കുടുംബസംഗമത്തിലും അദ്ദേഹം പങ്കെടുക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഈ പരിപാടിയിലേക്ക് വിദ്യാർഥികളെയും യുവാക്കളെയും പ്രത്യേകം ക്ഷണിച്ചിരുന്നു. യുവാക്കളുടെ പ്രതീക്ഷകളും ആശങ്കകളും നേരിട്ട് മനസ്സിലാക്കി അതിനുള്ള പരിഹാരങ്ങൾ ചർച്ചചെയ്യാനായി ബി.ജെ.പി. ദേശീയനേതൃത്വം രാജ്യവ്യാപകമായി ആസൂത്രണംചെയ്ത പരിപാടിയാണ് കണ്ണൂരിൽ നടത്താനിരുന്നത്.
അഞ്ചിന് ബി.ജെ.പി. സംസ്ഥാന കോർ കമ്മിറ്റി യോഗത്തിലും സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലും നിതിൻ നബീൻ പങ്കെടുക്കുമെന്നും പറഞ്ഞിരുന്നു. നാലിന് രാവിലെ ജെൻസീ പരിപാടി നടത്തിയശേഷം ഉച്ചയ്ക്കുശേഷം നിതിൻ നബീനെ ശ്രീകൃഷ്ണജയന്തി ശോഭായാത്രയിൽ പങ്കെടുപ്പിച്ച് പ്രതിഷേധം തണുപ്പിക്കാനും നീക്കം നടത്തി.































