മലപ്പുറം: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ അവസാന നിമിഷവും മുസ്ലീം ലീഗിനോട് അഭിപ്രായം തേടി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ. ലീഗ് തീരുമാനത്തിൽ മാറ്റമുണ്ടോ എന്ന‌് ഖർഗെ ചോദിച്ചു. എന്നാല്‍, ഒരു മാറ്റവുമില്ലെന്ന് ലീഗ് അറിയിച്ചു. ഇതോടെ തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ വി ഡി സതീശൻ ആണ് മുഖ്യമന്ത്രിയാവുക എന്ന് ഹൈക്കമാൻഡ് ലീഗിനെ അറിയിക്കുകയായിരുന്നു. ഖര്‍ഗെ സാദിഖലി തങ്ങളുമായും കുഞ്ഞലിക്കുട്ടിയുമായും സംസാരിച്ചു. ദിവസങ്ങള്‍ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിരാമമായത്. പ്രതിപക്ഷ നേതാവായ വി ഡി സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു.
ദില്ലിയിൽ എഐസിസി വിളിച്ച വാർത്താസമ്മേളനത്തിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. എഐസിസി നിരീക്ഷകരായ കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവര്‍ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തത്. നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വന്‍ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റി നടന്ന ചർച്ചകൾക്കും നേതൃത്വ തർക്കങ്ങൾക്കും ഒടുവിലാണ് ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം.






























