തിരുവനന്തപുരം : വി ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അടുത്ത അഞ്ച് വർഷത്തേക്ക് കേരളത്തെ എങ്ങനെ നയിക്കണം എന്നതിനെക്കുറിച്ച് കൃത്യമായ രൂപരേഖയുള്ള നേതാവാണ് വി.ഡി. സതീശൻ. ഏറ്റവും കൂടുതൽ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ ആഗ്രഹിച്ച തീരുമാനം തന്നെയാണ് എ ഐ സി സി യുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. ഏറെ ചർച്ചകൾക്ക് ഒടുവിലാണ് വി ഡി സതീശന്റെ പേരിലേക്ക് എത്തിച്ചേരുന്നത്. കെ സി വേണുഗോപാലും , രമേശ് ചെന്നിത്തലയുമായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ചർച്ച ചെയ്തിരുന്ന മറ്റ് രണ്ട് പേരുകൾ. ദീപ ദാസ് മുൻഷിയാണ് വി ഡി സതീശന്റെ പേര് വാർത്ത സമ്മേളനത്തിന് പ്രഖ്യാപിച്ചത്.
ജനവികാരം കൂടി കണക്കിലെടുത്താണ് വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്. പത്ത് ദിവസം നീണ്ട ചർച്ചകൾക്കും എംഎൽഎമാരുടെയും മറ്റ് മുതിർന്ന നേതാക്കളുടെയും അഭിപ്രായം തേടിയതിനും ശേഷമാണ് ഹൈക്കമാൻഡ് അന്തിമ തീരുമാനത്തിലേക്ക് എത്തിയത്. ഈ തീരുമാനത്തിന് മുന്നോടിയായി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ മുസ്ലിം ലീഗ് നേതാക്കളായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെയും പി.കെ കുഞ്ഞാലിക്കുട്ടിയെയും ഫോണിൽ വിളിച്ച് വിവരങ്ങൾ പങ്കുവെച്ചു. കൂടാതെ, രാഹുൽ ഗാന്ധി രമേശ് ചെന്നിത്തലയെ നേരിട്ട് ഫോണിൽ വിളിച്ച് ഹൈക്കമാൻഡ് തീരുമാനം അറിയിച്ചിട്ടുണ്ട്.






























