കൊച്ചി: വ്യാജരേഖ ചമച്ച് അവയകൈമാറ്റം നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അവയവ കൈമാറ്റത്തിന് ആളുകളെ എത്തിച്ച് നല്‍കിയ ഇടനിലക്കാരന്‍ ഡെബിന്‍ ജോസഫ് ആണ് അറസ്റ്റിലായത്. മുഖ്യപ്രതി നജീബിന്‍റെ ഡയറിയില്‍ നിന്നാണ് ഡെബിനിലേക്ക് പോലീസ് എത്തിയത്. നജീബും കൂട്ട് പ്രതികളും നിലവില്‍ എറണാകുളം റൂറല്‍ പോലീസിന്‍റെ കസ്റ്റഡിയില്‍ തുടരുകയാണ്. ജനപ്രതിനിധികളുടെ പേരുകളില്‍ ഉള്‍പ്പെടെ വ്യാജ രേഖകളുണ്ടാക്കി തുടരുന്ന അവയവ കൈമാറ്റത്തില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണത്തിലാണ് എറണാകുളം റൂറല്‍ പോലീസും കൊച്ചി സിറ്റി കമ്മീഷണറേറ്റും.
മുഖ്യപ്രതി നജീബ് കല്ലട്രാസിനെ ചോദ്യം ചെയ്തതില്‍ നിന്നും നജീബിന്‍റെ ഡയറി പരിശോധിച്ചതിൽ നിന്നുമാണ് മറ്റൊരു പ്രതിയിലേക്ക് കൂടി പോലീസ് എത്തിയത്. ആലപ്പുഴയില്‍ താമസിക്കുന്ന തൊടുപുഴ സ്വദേശി ഡെബിന്‍ ജോസഫ്. പാവപ്പെട്ടവരെയും പണത്തിന് ആവശ്യമുള്ളവരെയും പ്രലോഭിപ്പിച്ച് അവയവ കൈമാറ്റ തട്ടിപ്പില്‍ പെടുത്തുന്ന ഇടനിലക്കാരനാണ് ഡെബിനെന്ന് പോലീസ്. ഡെബിന്‍ വഴിയാണ് പലരും നജീബിലേക്ക് എത്തിയത്.






























