ഡൽഹി : വി ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കും. എഐസിസി ആസ്ഥാനത്ത് നടക്കുന്ന വാർത്താ സമ്മേളനത്തിൽ കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുൻഷി, നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവർ തീരുമാനം പ്രഖ്യാപിക്കും. ഡൽഹിയിലെ പ്രഖ്യാപനത്തിന് ശേഷം മാത്രമേ നിരീക്ഷകർ കേരളത്തിലേക്ക് തിരിക്കുകയുള്ളൂ.ജനവികാരം കൂടി കണക്കിലെടുത്താണ് വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചതെന്നാണ് വിവരം. പത്ത് ദിവസം നീണ്ട ചർച്ചകൾക്കും എംഎൽഎമാരുടെയും മറ്റ് മുതിർന്ന നേതാക്കളുടെയും അഭിപ്രായം തേടിയതിനും ശേഷമാണ് ഹൈക്കമാൻഡ് ഈ അന്തിമ തീരുമാനത്തിലേക്ക് എത്തിയത്.
ഈ തീരുമാനത്തിന് മുന്നോടിയായി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ മുസ്ലിം ലീഗ് നേതാക്കളായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെയും പി.കെ കുഞ്ഞാലിക്കുട്ടിയെയും ഫോണിൽ വിളിച്ച് വിവരങ്ങൾ പങ്കുവെച്ചു. കൂടാതെ, രാഹുൽ ഗാന്ധി രമേശ് ചെന്നിത്തലയെ നേരിട്ട് ഫോണിൽ വിളിച്ച് ഹൈക്കമാൻഡ് തീരുമാനം അറിയിച്ചിട്ടുണ്ട്.






























