തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ചേരാനിരുന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിന്റെ സമയം മാറ്റി. ഡൽഹിയിൽ നിന്നുള്ള ഹൈക്കമാൻഡ് നിരീക്ഷകർ എത്തുന്നതിലുണ്ടായ താമസത്തെ തുടർന്നാണ് തീരുമാനം. പുതുക്കിയ സമയം അനുസരിച്ച് വൈകുന്നേരം ആറ് മണിയോടെ മാത്രമേ യോഗം നടക്കാൻ സാധ്യതയുള്ളൂ എന്നാണ് വിവരം. എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, മുകുൾ വാസ്നിക്, അജയ് മാക്കൻ, ഉത്തരാഖണ്ഡിൽ നിന്നുള്ള നേതാവായ സൂര്യകാന്ത് ദുഷ്മൻ എന്നിവരടങ്ങുന്ന സംഘം വൈകിട്ട് നാല് മണിയോടെ മാത്രമേ തിരുവനന്തപുരത്ത് എത്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ ഡൽഹിയിൽ നിർണായക കൂടിയാലോചനകൾ നടക്കുകയാണ്.
രമേശ് ചെന്നിത്തലയുമായും ഹൈക്കമാൻഡ് പ്രതിനിധികൾ സംസാരിക്കുന്നുണ്ട്. ഈ ചർച്ചകൾ നീണ്ടുപോകുന്നതാണ് നിരീക്ഷകരുടെ യാത്ര വൈകാൻ കാരണം. ഔദ്യോഗിക പ്രഖ്യാപനം കേരളത്തിൽ തന്നെ നടത്താനാണ് ഹൈക്കമാൻഡ് താല്പര്യപ്പെടുന്നത്. നിയമസഭാ കക്ഷി യോഗത്തിന്റെ അംഗീകാരം നേടിയ ശേഷം ഗവർണറെ കാണാനാണ് നേതാക്കളുടെ നീക്കം. തിരുവനന്തപുരത്തെത്തുന്ന നിരീക്ഷകർ പ്രമുഖ നേതാക്കളുമായി ചർച്ച നടത്തിയ ശേഷമായിരിക്കും നിയമസഭാ കക്ഷി യോഗത്തിലേക്ക് കടക്കുക.






























