ഡൽഹി : കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ ദേശീയ തലസ്ഥാനത്ത് നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾ സജീവമാകുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി രാഹുൽ ഗാന്ധിയും കെ.സി വേണുഗോപാലും തമ്മിൽ ഒന്നര മണിക്കൂറിലേറെ നീണ്ട ചർച്ച നടത്തി. ഈ കൂടിക്കാഴ്ചയിൽ പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യമുണ്ടായിരുന്നതായി റിപ്പോർട്ട്. കെ.സി വേണുഗോപാലുമായുള്ള ഈ കൂടിക്കാഴ്ചയെ രണ്ട് തരത്തിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. ഒന്നുകിൽ കെ.സിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത വിവരം അറിയിക്കാനോ, അല്ലെങ്കിൽ അദ്ദേഹത്തിന് പകരം മറ്റൊരു പേരിലേക്ക് ഹൈക്കമാൻഡ് മാറുകയാണെങ്കിൽ അദ്ദേഹത്തെ അനുനയിപ്പിക്കാനോ വേണ്ടിയാകാം ഈ ചർച്ച.
കെ.സി വേണുഗോപാലിന് നിയമസഭാ കക്ഷിയിൽ വലിയ പിന്തുണയുണ്ടെന്നാണ് അദ്ദേഹത്തിന്റെ ക്യാമ്പ് അവകാശപ്പെടുന്നത്. ഒരുപക്ഷേ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചില്ലെങ്കിൽ, പാർട്ടിയുടെ ദേശീയ അധ്യക്ഷ പദവി ഉൾപ്പെടെയുള്ള വലിയ ഉത്തരവാദിത്തങ്ങൾ കെ.സിക്ക് നൽകിയേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ദീപദാസ് മുൻഷി ഉൾപ്പെടെയുള്ള നാലംഗ സംഘം ചാർട്ടേഡ് വിമാനത്തിൽ കേരളത്തിലേക്ക് തിരിക്കുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. കേരളത്തിലെ നിയമസഭാ കക്ഷി യോഗത്തിലായിരിക്കും മുഖ്യമന്ത്രിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുക എന്നാണ് സൂചന. നിലവിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ജയറാം രമേശ്, മുകുൾ വാസ്നിക് തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുക്കുന്ന ചർച്ചകൾ തുടരുകയാണ്.






























