നയ്പിഡോ : മ്യാൻമറിൽ സായുധ സംഘം തട്ടിക്കൊണ്ടുപോയ മൂന്ന് മലയാളികളടക്കമുളള ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ മ്യാവഡി എന്ന സ്ഥലത്തിന് സമീപമുളള പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. വീസ ഇല്ലാത്തതിനാലാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ആലപ്പുഴ സ്വദേശികളായ സിനാജ് സലീം, മുഹമ്മദ് ഇജാസ് തിരുവനന്തപുരം വര്‍ക്കല താന്നിക്കൂട് സ്വദേശി നിധീഷ് ബാബു, മൂന്നു തമിഴ്നാട്ടുകാര്‍ എന്നിവരാണ് അറസ്റ്റിലായത്.
ഫോണും രേഖകളും പിടിച്ചെടുത്തതിനു ശേഷം സായുധ സംഘം സ്റ്റേഷനു മുന്നില്‍ ഇറക്കിവിടുകയായിരുന്നു. ഇവരെ രക്ഷപെടുത്താനുളള ശ്രമങ്ങള്‍ തുടങ്ങിയതായി ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥർ ഇവരുടെ കുടുംബവുമായി ബന്ധപ്പെട്ടു. അനധികൃതമായി രാജ്യത്തു കടന്നവരായി കണക്കാക്കി ആറുപേരെയും അറസ്റ്റ് ചെയ്തു മൂന്നാഴ്ച്ചത്തേക്കു റിമാന്‍ഡ് ചെയ്യുമെന്നു പോലീസ് കുടുംബങ്ങളെ അറിയിച്ചു. ഡേറ്റ എന്‍ട്രി ജോലിക്കായി ഓഗസ്റ്റ് രണ്ടിനാണു മലയാളികളായ സിനാജ് സലീമും ഇജാസ്, നിധീഷ് എന്നിവർ തായാലാൻഡിലേക്ക് പോയത്.
വിമാനമിറങ്ങിയ ഉടനെ ഒരു സായുധ സംഘം ഇവരെ പിടികൂടി മ്യാന്‍മറിലെ മ്യാവഡിയെന്ന സ്ഥലത്തേക്കു തട്ടിക്കൊണ്ടുപോവുകയായിരുന്നു. സംഭവത്തിന് പിന്നാലെ കുടുംബം വിദേശകാര്യ മന്ത്രാലയത്തിനു പരാതി നല്‍കിയിരുന്നു. മ്യാന്‍മര്‍ സര്‍ക്കാരിനു നിയന്ത്രണമില്ലാത്ത വിമത മേഖലയിലായതിനാല്‍ രക്ഷാപ്രവര്‍ത്തനം കാര്യമായി മുന്നോട്ടുപോയിരുന്നില്ല. നയതന്ത്ര തലത്തില്‍ ഇടപെടലുണ്ടായാല്‍ ഉടന്‍ നാട്ടിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു ഇവരുടെ കുടുംബംഗങ്ങൾ.