പത്തനംതിട്ട : ഇന്ത്യയിലെ എല്ലാ വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ വേണമെന്നുള്ള സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കേരളത്തിൽ പ്രസ്തുത ബഫർസോണിൽ ഏതൊക്കെ പ്രദേശങ്ങൾ ഉൾപ്പെടും എന്ന് അറിയുന്നതിനായി സർക്കാർ നടത്തിയ ആകാശ സർവ്വേയുടെ വിവരങ്ങൾ ഏകോപിപ്പിക്കുന്നതിനും ഗ്രൗണ്ടിൽ കൂടുതൽ പരിശോധന നടത്തി ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനുമായി ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ കമ്മീഷൻ നടത്തുന്ന സ്ഥലം സന്ദർശനങ്ങൾ സുതാര്യമായി നടത്തണമെന്ന് കിഫ ആവശ്യപ്പെട്ടു.
കേരളത്തിൽ ബഫർ സോൺ വേണ്ട എന്നും ഇനി അഥവാ വേണമെന്നു നിർബന്ധമാണെങ്കിൽ വനത്തിനുള്ളിൽ ബഫർ സോൺ നിർണ്ണയിക്കണമെന്നും ഒരു കാരണവശാലും ഒരിഞ്ചു കൈവശം ഭൂമി പോലും ബഫർ സോണിൽ ഉൾപെടുത്തരുത് എന്നുള്ള കിഫയുടെ ആവശ്യം ഒരിക്കൽ കൂടി ആവർത്തിക്കുകയാണ്. സ്ഥല പരിശോധന ആരംഭിക്കുന്നതിനു മുൻപ് നിലവിൽ സർക്കാരിന് മാത്രം ലഭ്യമായ ആകാശ സർവേയുടെ വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കണമെന്നും കിഫ ഭാരവാഹികൾ പറഞ്ഞു.
ഏതെങ്കിലും സർക്കാർ ഓഫീസിലോ പഞ്ചായത്ത് ഓഫീസിലോ ഇരുന്നുകൊണ്ട് ആ പ്രദേശത്തെ ജനങ്ങളെ കുറച്ച് പരാതി കേൾക്കുക മാത്രമായിരിക്കരുത് ജസ്റ്റിസ് രാധാകൃഷ്ണൻ കമ്മിറ്റിയുടെ സ്ഥല സന്ദർശന ലക്ഷ്യമെന്നും മറിച്ച് ബഫർ സോണിന്റെ അതിർത്തി എവിടെ വരെ വരുമെന്ന് കൃത്യമായി മാർക്ക് ചെയ്തുകൊണ്ട് ജനങ്ങൾക്ക് ഇതിനെപ്പറ്റി കൃത്യമായി അവബോധം നൽകാനുള്ള അവസരമായി ഈ സ്ഥലം സന്ദർശനം ഉപയോഗിക്കണമെന്നും കിഫ പറഞ്ഞു.





























