കൊല്ലം : പോലീസിന്‍റെ മതിപ്പും വിശ്വാസവും തകർക്കുന്ന ഒറ്റപ്പെട്ട സംഭവമാണ് കിളികൊല്ലൂരിലേതെന്ന് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി എസ്. സുദേവൻ. വിഘ്നേഷിനും സഹോദരൻ വിഷ്ണുവിനും മർദനമേറ്റതിൽ പാർട്ടിയും ഡിവൈഎഫ്ഐയും മുഖ്യമന്ത്രിക്ക് നൽകിയ പരാതി പ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. സത്യസന്ധമായ അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ നിയമനടപടി സ്വീകരിക്കണം.
ഇരുപത്തിയേഴിന് വൈകിട്ട് സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നാംകുറ്റി ജംക് ഷനിൽ പൊതുസമ്മേളനം നടത്തുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. കഴിഞ്ഞമാസം 25നായിരുന്നു സംഭവം. കിളികൊല്ലൂര്‍ സ്റ്റേഷനിലെ നാട്ടുകാരനായ പോലീസുകാരന്‍ വിഷ്ണുവിന്‍റെ സഹോദരന്‍ വിഘ്നേഷിനെ പോലീസ് സ്റ്റേഷനിലേക്ക് ഒരു പ്രതിക്ക് ജാമ്യം എടുക്കാനായി വിളിച്ചുവരുത്തി. എംഡിഎംഎകേസ് ആണെന്ന് അറിഞ്ഞതോടെ ജാമ്യം നല്‍ക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് വിഘ്നേഷ് മടങ്ങി.
സ്റ്റേഷന് മുന്നില്‍ മടങ്ങാന്‍ ഒരുങ്ങവെ സഹോദരനായ വിഷ്ണു സ്ഥലത്തെത്തി. ഈസമയം സ്റ്റേഷനില്‍ നിന്ന് ഇറങ്ങിവന്ന പ്രകാശ് ചന്ദ്രന്‍ വിഷ്ണുവിന്‍റെ ബൈക്ക് തടഞ്ഞുനിറുത്തി ബോധപൂര്‍വം പ്രശ്നം സൃഷ്ടിച്ചു. ഇത് സംബന്ധിച്ച് പരാതിപ്പെടാന്‍ വിഷ്ണുവും വിഘ്നേഷും സ്റ്റേഷനില്‍ എത്തിയതോടെ ബാക്കി പോലീസുകാര്‍ ഓരോരുത്തരായെത്തി പല ഭാഗത്ത് കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. എന്നാല്‍ എംഡിഎംഎ കേസ് പ്രതിയെ ജാമ്യത്തിലെടുക്കാന്‍ വന്ന സൈനികനും സഹോദരനും ബോധപൂര്‍വ്വം പ്രശ്നം സൃഷ്ടിച്ച് എ.എസ്.ഐയെ മര്‍ദ്ദിച്ചെന്ന് പറഞ്ഞാണ് പോലീസ് കേസെടുത്തത്.
കേസ് കെട്ടിച്ചമച്ചതാണെന്നും സൈനികനെയും സഹോദരനെയും പോലീസ് മര്‍ദ്ദിച്ചെന്നും കണ്ടെത്തിയതോടെ കിളികൊല്ലൂര്‍ എസ്.എച്ച്.ഒ അടക്കമുള്ള നാല് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. 25ന് സ്റ്റേഷനില്‍ നടന്ന സംഭവങ്ങളുടെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളുടെ കുറച്ച് ഭാഗം മാത്രം പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. സൈനികന്‍ എസ്.എസ്.ഐ പ്രകാശ് ചന്ദ്രനെ മര്‍ദ്ദിച്ചുവെന്ന് ന്യായീകരിക്കാനാണ് പോലീസിന്‍റെ ശ്രമം. എന്നാല്‍ ദൃശ്യങ്ങളില്‍ പ്രകാശ് ചന്ദ്രനാണ് സൈനികനെ ആദ്യം മര്‍ദ്ദിക്കുന്നത്. കരണത്ത് അടിയേറ്റ വിഷ്ണു ഉടന്‍ തന്നെ തിരിച്ചടിച്ചു. ഇതോടെ ഇരുവരും തമ്മിലുണ്ടായ ബലപ്രയോഗമാണ് ദൃശ്യങ്ങളിലുള്ളത്. എന്നാല്‍ പിന്നീട് പോലീസുകാര്‍ സംഘം ചേര്‍ന്ന് നടത്തിയ ക്രൂരമായ പീഡനത്തിന്‍റെ ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന്‍റെ പക്കലുണ്ടെങ്കിലും പുറത്ത് വിട്ടിട്ടില്ല.































